സൂര്യനേക്കാള്‍ 2.5 ദശലക്ഷം മടങ്ങുള്ള ഭീമന്‍ നക്ഷത്രത്തെ തമോഗര്‍ത്തം വിഴുങ്ങിയോ?; നിഗൂഢത ഒഴിയുന്നില്ല

By Web TeamFirst Published Jul 2, 2020, 9:43 AM IST
Highlights

2011 വരെ ഭീമന്‍ നക്ഷത്രം തിളക്കമാര്‍ന്ന ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍, 2019 പരിശോധിച്ചപ്പോള്‍ നക്ഷത്രത്തിന്റെ 'പൊടി' പോലും കാണാനില്ലായിരുന്നു.
 

സൂര്യനേക്കാള്‍ രണ്ടര ലക്ഷം വലിപ്പമുള്ള നക്ഷത്രം നമ്മുടെ സങ്കല്‍പ്പത്തില്‍ ആലോചിക്കാന്‍ പോലും കഴിയാത്ത വലിപ്പമാണ്. അത്രയും വലിയ ഒരു നക്ഷത്രത്തെപൊടുന്നനെ കാണാതായത് ശാസ്ത്ര ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക്  വഴിവെച്ചിരിക്കുകയാണ്. 

2011 വരെ ഭീമന്‍ നക്ഷത്രം തിളക്കമാര്‍ന്ന ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍, 2019 പരിശോധിച്ചപ്പോള്‍ നക്ഷത്രത്തിന്റെ 'പൊടി' പോലും കാണാനില്ലായിരുന്നു. സാധാരണനിലയ്ക്ക് സംഭവിക്കേണ്ട സൂപ്പര്‍നോവ പൊട്ടിത്തെറിയുടെ ഒരു സാധ്യതയും എവിടെയും കാണാനില്ലായിരുന്നു. ആ നിലയ്ക്ക് ഇതിനെ തമോഗര്‍ത്തം വിഴുങ്ങാനാണ് സാധ്യതയെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ഇത്തരമൊരു സംഭവം ഇതാദ്യമാണ് ശാസ്ത്രജ്ഞര്‍ അഭിമുഖീകരിക്കുന്നത്. കണ്‍മുന്നില്‍ നിന്നും ഇത്രവലിയ നക്ഷത്രം കാണാതായതിന്റെ നിഗൂഢതയില്‍ ശാസ്ത്രലോകവും വാനനിരീക്ഷരും അത്ഭുതപ്പെടുന്നു!.

അപ്രത്യക്ഷമായ ഭീമന്‍ നക്ഷത്രം

ഭൂമിയില്‍ നിന്നും ഏകദേശം 75 ദശലക്ഷം പ്രകാശവര്‍ഷം അകലെയായിരുന്നു ഈ ഭീമന്‍ നക്ഷത്രത്തിന്റെ സ്ഥാനം. സൂപ്പര്‍നോവയിലേക്ക് പോകാതെ തമോഗര്‍ത്തത്തിലേക്കുള്ള വലിയൊരു തകര്‍ച്ച ശാസ്ത്രലോകം കണ്ടത് ഇതാദ്യമായാണ്. കിന്‍മാന്‍ കുള്ളന്‍ ഗാലക്സിയിലാണ് നീല വേരിയബിള്‍ നക്ഷത്രത്തെ ശാസ്ത്രജ്ഞര്‍ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി വെരി ലാര്‍ജ് ടെലിസ്‌കോപ്പ് (വിഎല്‍ടി) ഉപയോഗിച്ചു നിരീക്ഷിച്ചിരുന്നത്. 2011 നും 2019 നും ഇടയില്‍ ഇത് കാഴ്ചയില്‍ നിന്ന് അപ്രത്യക്ഷമായതിന് ശാസ്ത്രജ്ഞര്‍ പറയുന്ന ഒരു വിശദീകരണം, വിദൂര നക്ഷത്രം പൊടിപടലങ്ങളാല്‍ മറഞ്ഞിരിക്കാമെന്നാണ്. അല്ലെങ്കില്‍, സൂപ്പര്‍നോവ ഉല്‍പാദിപ്പിക്കാതെ നക്ഷത്രം തമോഗര്‍ത്തത്തിലേക്ക് ചുരുങ്ങിയിരിക്കാമെന്നാണ്.

ഈ സിദ്ധാന്തം ശരിയാണെങ്കില്‍, 'ഇത്തരത്തിലുള്ള ഒരു രാക്ഷസ നക്ഷത്രം ഈ രീതിയില്‍ ജീവിതം അവസാനിപ്പിക്കുന്നതിന്റെ' ആദ്യ കണ്ടെത്തലായിരിക്കുമെന്ന് ടീം നേതാവ് ആന്‍ഡ്രൂ അലന്‍ അഭിപ്രായപ്പെട്ടു. നക്ഷത്രത്തിന് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെങ്കിലും 2025 ല്‍ യൂറോപ്യന്‍ സതര്‍ ഒബ്സര്‍വേറ്ററി എക്സ്ട്രീം ലാര്‍ജ് ടെലിസ്‌കോപ്പ് നിലവില്‍ വരുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ ഗവേഷക സംഘം പറഞ്ഞു. ഒരു സൂപ്പര്‍നോവ സ്ഫോടനം നടത്താതെ ഈ നക്ഷത്രം തമോഗര്‍ത്തത്തിലേക്ക് വീഴുകയാണെങ്കില്‍, അത് അപൂര്‍വ സംഭവമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

കിന്‍മാന്‍ കുള്ളന്‍ ഗാലക്സി

'വമ്പന്‍ നക്ഷത്രങ്ങള്‍ എങ്ങനെ മരിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ധാരണ അവരില്‍ ഭൂരിഭാഗവും സൂപ്പര്‍നോവയില്‍ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു'. 2001 നും 2011 നും ഇടയില്‍, ജ്യോതിശാസ്ത്രജ്ഞരുടെ വിവിധ ടീമുകള്‍ നിഗൂഢമായ ഈഊ ഭീമന്‍ നക്ഷത്രത്തെക്കുറിച്ച് പഠിച്ചു. അവരുടെ നിരീക്ഷണങ്ങള്‍ സൂചിപ്പിച്ചിരുന്നത് അത് പരിണാമത്തിന്റെ അവസാന ഘട്ടത്തിലായിരുന്നുവെന്നാണ്. ശാസ്ത്രത്തിന്റെ ഇതുവരെയുള്ള സിദ്ധാന്തമനുസരിച്ച് ഇതൊരു വലിയ പൊട്ടിത്തെറിയായി മാറേണ്ടതായിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല. വളരെ വലിയ നക്ഷത്രങ്ങള്‍ തങ്ങളുടെ ജീവിതം എങ്ങനെ അവസാനിപ്പിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അലനും അയര്‍ലണ്ടിലെയും ചിലിയിലെയും യുഎസിലെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആഗ്രഹിച്ചു. കിന്‍മാന്‍ കുള്ളനിലെ ഒബ്ജക്റ്റ് ഉടന്‍ തന്നെ സൂപ്പര്‍നോവയിലേക്ക് പോകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. 

അക്വേറിയസ് നക്ഷത്രസമൂഹത്തില്‍ 75 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള കിന്‍മാന്‍ കുള്ളന്‍ താരാപഥം ശാസ്ത്രജ്ഞര്‍ക്ക് വളരെ അകലെയാണ്, പക്ഷേ അവയില്‍ ചില നക്ഷത്രങ്ങളെ കണ്ടെത്താന്‍ അവര്‍ക്ക് ഇപ്പോഴത്തെ സംവിധാനത്തില്‍ കഴിയും. ഇങ്ങനെയാണ് 2001 മുതല്‍ 2011 വരെ താരാപഥത്തില്‍ നിന്നുള്ള പ്രകാശം സൂര്യനെക്കാള്‍ 2.5 ദശലക്ഷം മടങ്ങ് തെളിച്ചമുള്ള തിളങ്ങുന്ന നീല വേരിയബിള്‍ നക്ഷത്രത്തിന്റെ സാന്നിധ്യത്തിന്റെ തെളിവുകള്‍ സ്ഥിരമായി കണ്ടെത്തിയത്. ഇത്തരത്തിലുള്ള നക്ഷത്രങ്ങള്‍ അസ്ഥിരമാണ്, അവയുടെ സ്പെക്ട്രയിലും തെളിച്ചത്തിലും ഇടയ്ക്കിടെ നാടകീയമായ മാറ്റങ്ങള്‍ കാണിച്ചിരുന്നു, ഗവേഷണ സംഘം വിശദീകരിച്ചു. 

ശോഭയുള്ള നീല വേരിയബിളുകള്‍ ശാസ്ത്രജ്ഞര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന പ്രത്യേക സൂചനകള്‍ എപ്പോഴും നല്‍കിയിരുന്നു. പക്ഷേ 2019 ല്‍ ടീം ശേഖരിച്ച ഡാറ്റയില്‍ നിന്ന് അവ ഇല്ലാതാകുകയും നക്ഷത്രത്തിന് എന്ത് സംഭവിച്ചുവെന്ന് ആശ്ചര്യപ്പെടുകയും ചെയ്യുകയാണ് ശാസ്ത്രലോകം. 'ശോഭയുള്ള ഈ വലിയ നക്ഷത്രം സൂപ്പര്‍നോവ സ്ഫോടനം നടത്താതെ അപ്രത്യക്ഷമാകുന്നത് വളരെ അസാധാരണമായിരിക്കും,' അലന്‍ പറയുന്നു.

വിഎല്‍ടി വഴി ലഭ്യമായ നിരവധി വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചു നിരന്തരമായ നിരീക്ഷണം നടത്തിയതിനു ശേഷമാണ് ഈ മരണത്തിന്റെ നിഗൂഢമായ അപ്രത്യക്ഷല്‍ ശാസ്ത്രലോകം സ്ഥിരീകരിച്ചത്. ഇതിനായി ഒരേ സമയം 26 അടി നീളമുള്ള ദൂരദര്‍ശിനികള്‍ നക്ഷത്രനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. ചിലിയന്‍ അറ്റകാമ മരുഭൂമിയില്‍ അധിഷ്ഠിതമായ ദൂരദര്‍ശിനി ഉപയോഗിച്ച് ശേഖരിച്ച ഡാറ്റയിലേക്കും ലോകമെമ്പാടുമുള്ള ഇതര ദൂരദര്‍ശിനികളില്‍ നിന്നുള്ള മറ്റ് ഡാറ്റയിലേക്കും ടീം തിരിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.

കിന്‍മാന്‍ കുള്ളനിലെ നക്ഷത്രം ശക്തമായ പൊട്ടിത്തെറിക്ക് വിധേയമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രലോകം അതിനായി 2011 മുതല്‍ കാത്തിരിക്കുകയായിരുന്നു. ഇതുപോലുള്ള തിളക്കമുള്ള നീല വേരിയബിള്‍ നക്ഷത്രങ്ങള്‍ അവരുടെ ജീവിതത്തിലുടനീളം ഭീമാകാരമായ പൊട്ടിത്തെറികള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു ഇത്. നിരീക്ഷണങ്ങളുടെയും മോഡലുകളുടെയും അടിസ്ഥാനത്തില്‍, ജ്യോതിശാസ്ത്രജ്ഞര്‍ നക്ഷത്രത്തിന്റെ തിരോധാനത്തിനും സൂപ്പര്‍നോവയുടെ അഭാവത്തിനും രണ്ട് വിശദീകരണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, ഇത് 2011 ല്‍ അവസാനിച്ച പൊട്ടിത്തെറിയുമായി ബന്ധപ്പെട്ടതാണ്.

പൊട്ടിത്തെറിയുടെ ഫലമായി തിളങ്ങുന്ന നീല വേരിയബിള്‍ കുറഞ്ഞ തിളക്കമുള്ള നക്ഷത്രമായി രൂപാന്തരപ്പെട്ടേക്കാം. ഇത് ഭാഗികമായി പൊടിപടലം സൃഷ്ടിച്ചു കാഴ്ചയെ മറയ്ക്കുകയും ചെയ്യാം. എന്നാലിവിടെ, ഈ നക്ഷത്രം സൂപ്പര്‍നോവ സ്ഫോടനം നടത്താതെ തമോദ്വാരത്തിലേക്ക് വീണുപോയതായി ടീം പറയുന്നു. ഇതൊരു അപൂര്‍വ സംഭവമായിരിക്കും; ഭീമന്‍ നക്ഷത്രങ്ങള്‍ എങ്ങനെ മരിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ധാരണ അവരില്‍ ഭൂരിഭാഗവും സൂപ്പര്‍നോവയില്‍ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

2025 ല്‍ വളരെ വലിയ ദൂരദര്‍ശിനി നിലവില്‍ വരുന്നതുവരെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചേക്കില്ല. റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രതിമാസ ജേണലില്‍ ഇപ്പോഴത്തെ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, ഈ ഭീമന്‍ നക്ഷത്രത്തെ തമോദ്വാരങ്ങള്‍ വിഴുങ്ങിയിരിക്കാമെന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്. ഇത്തരം ബ്ലാക്ക്ഹോള്‍ വളരെ സാന്ദ്രമാണ്, അവയുടെ ഗുരുത്വാകര്‍ഷണം വളരെ ശക്തവുമാണ്, ഒരു തരത്തിലുള്ള വികിരണങ്ങളും, എന്തിന് പ്രകാശത്തിനു പോലും അവയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. ഗുരുത്വാകര്‍ഷണത്തിന്റെ തീവ്രമായ സ്രോതസ്സുകളിലാണ് അവയുടെ പ്രവര്‍ത്തനം. അത് ചുറ്റുമുള്ള പൊടിയും വാതകവും ശേഖരിക്കുന്നു. ഇവയുടെ തീവ്രമായ ഗുരുത്വാകര്‍ഷണവലയത്തെ തുടര്‍ന്നാണ് താരാപഥങ്ങളിലെ നക്ഷത്രങ്ങള്‍ പരിക്രമണം ചെയ്യുന്നത്.

അവ എങ്ങനെ രൂപപ്പെട്ടുവെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. സൂര്യനേക്കാള്‍ 100,000 ഇരട്ടി വരെ വലിയ വാതക മേഘം തമോദ്വാരത്തിലേക്ക് (ബ്ലാക്ക് ഹോള്‍) വീഴുമ്പോള്‍ രൂപം കൊള്ളുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ തമോദ്വാരങ്ങളില്‍ പലതും കൂടിച്ചേര്‍ന്ന് വളരെ വലിയ സൂപ്പര്‍മാസിവ് ബ്ലാക്ക്ഹോളുകള്‍ രൂപം കൊള്ളുന്നു, അവ അറിയപ്പെടുന്ന എല്ലാ ഭീമന്‍ താരാപഥങ്ങളുടെയും കേന്ദ്രത്തില്‍ കാണപ്പെടുന്നു.

മറ്റൊരു തരത്തില്‍, ഒരു സൂപ്പര്‍മാസിവ് തമോദ്വാരം ഒരു ഭീമന്‍ നക്ഷത്രത്തില്‍ നിന്ന് വരാം. സൂര്യന്റെ പിണ്ഡത്തിന്റെ 100 മടങ്ങ്, അത് ഇന്ധനം തീര്‍ന്നു തകര്‍ന്നതിനുശേഷം തമോദ്വാരമായി മാറുന്നു. ഈ ഭീമന്‍ നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ അവയും 'സൂപ്പര്‍നോവ' എന്ന വലിയ സ്ഫോടനത്തിലേക്ക് പോകുന്നു, ഇത് നക്ഷത്രത്തിന്റെ പുറം പാളികളില്‍ നിന്ന് ആഴത്തിലുള്ള ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു.

click me!