ജെയ്ഷയുടെ ക്യാമ്പ് തകര്‍ത്ത് എറിഞ്ഞ ഇന്ത്യയുടെ 'സുദര്‍ശന' ചക്രം

By Web TeamFirst Published Feb 26, 2019, 9:49 PM IST
Highlights

ജി.പി.എസിന്റെ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാൻ ശേഷിയുള്ള സുദർശൻ ബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചത്. ഇവ ഇറക്കുമതി ചെയ്തത് ഇസ്രയേലിൽ നിന്നാണ്

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ മണ്ണിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി ഇന്ത്യ പകരം വീട്ടി. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാലാകോട്ട് സെക്ടറിലെ ഭീകരരുടെ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നു. മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ പ്രയോഗിച്ചു. 

ജി.പി.എസിന്റെ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാൻ ശേഷിയുള്ള സുദർശൻ ബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചത്. ഇവ ഇറക്കുമതി ചെയ്തത് ഇസ്രയേലിൽ നിന്നാണ്. 2006 ലാണ് ലേസർ നിയന്ത്രിത ബോംബുകളുടെ ഡിസൈൻ ഇന്ത്യ തയാറാകുന്നത്. പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷം പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് വ്യോമസേനയ്ക്ക് ബോംബുകൾ കൈമാറിയത്. 2010 ൽ രണ്ടു തവണ പരീക്ഷണം നടത്തി വിജയിച്ച ബോംബാണ് സുദർശൻ. 

2013ലാണ് ഇന്ത്യ സ്വന്തമായി ലേസർ ബോംബുകൾ നിർമ്മിക്കാൻ തുടങ്ങിയത്. ഇന്ത്യയുടെ ലേസർ ബോംബുകൾ സുദർശൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. മിഗ്27, ജാഗ്വർ, സുഖോയ്30, മിറാഷ്, മിഗ് എന്നീ പോർവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാൻ സാധിക്കുന്നതാണ് സുദർശൻ.

ആധുനിക പോർവിമാനങ്ങളും ശക്തിയേറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ഭാരത് ഇലക്ട്രോണിക്‌സ് ആണ് സുദർശൻ നിർമ്മിക്കുന്നത്. ഏകദേശം ഒൻപത് കിലോമീറ്റർ ദൂരപരിധിയിൽ വരെ പ്രയോഗിക്കാൻ സാധിക്കുന്ന ലേസർ ബോംബാണ് സുദർശൻ.

click me!