ഇന്ത്യന്‍ റഷ്യന്‍ ഉപഗ്രഹങ്ങള്‍ അടുത്തുവന്നു; കൂട്ടിയിടി ഒഴിവായെന്ന് റഷ്യന്‍ ഏജന്‍സി

By Web TeamFirst Published Nov 28, 2020, 7:19 PM IST
Highlights

വെള്ളിയാഴ്ച കാര്‍ട്ടോസാറ്റ് 2എഫും, കാനപ്പോസ് അഞ്ചും അടുത്തുവന്നുവെന്നും എന്നാല്‍ വലിയ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ പറഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 

ദില്ലി: ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2 എഫും റഷ്യയുടെ കൃത്രിമോപഗ്രഹം കാനപ്പോസ് അഞ്ചും അടുത്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇരു ഉപഗ്രഹങ്ങളും 224 മീറ്റര്‍ അടുത്തുവരെ എത്തിയെന്നും. എന്നാല്‍ കൂട്ടിയിടി ഒഴിവായെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നത്. തുടക്കത്തില്‍ ഇതിനോട് പ്രതികരിച്ചില്ലെങ്കിലും പിന്നീട് ഐഎസ്ആര്‍ഒ ഇത്തരം ഒരു സംഭവം നടന്നതായി സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച കാര്‍ട്ടോസാറ്റ് 2എഫും, കാനപ്പോസ് അഞ്ചും അടുത്തുവന്നുവെന്നും എന്നാല്‍ വലിയ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ പറഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. അതേ സമയം ഇരു കൃത്രിമോപഗ്രഹങ്ങളും 224 മീറ്റര്‍ അടുത്തെത്തിയെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നെങ്കില്‍. ഇന്ത്യയുടെ ഐഎസ്ആര്‍ഒ ഇരു ഉപഗ്രഹങ്ങളും 420 മീറ്റര്‍ അടുത്തുവെന്നാണ് പറയുന്നത്. 

ഭൂമിക്ക് അടുത്തുള്ള ഓര്‍ബിറ്റുകളില്‍ സഞ്ചരിക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ ഇത്തരത്തില്‍ അവയുടെ സഞ്ചാരത്തില്‍ അടുത്തുവരുന്നത് സ്വഭാവികമാണെന്നും, ഇത് പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ഐഎസ്ആര്‍ഒയുടെ അഭിപ്രായം. 150 മീറ്ററില്‍ കൂടുതല്‍ അടുത്താല്‍ ഒരു ഒരു കൃത്രിമോപഗ്രഹത്തിന്‍റെ ദിശമാറ്റി കൂട്ടിയിടി ഒഴിവാക്കുന്ന രീതിയില്‍ ഐഎസ്ആര്‍ഒ എന്നും ഇവയെ നിരീക്ഷിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ മേധാവി ശിവന്‍ കൂട്ടിച്ചേര്‍ത്തു. 

ഇത്തരത്തില്‍ ഒരു ഉപഗ്രഹത്തിന്‍റെ ദിശയും മറ്റും മാറ്റി ക്രമീകരിക്കുന്നത് ഒരു ദിവസത്തെ സാധാരണ പ്രവര്‍ത്തനം മാത്രമാണ് എന്നാണ് ഐഎസ്ആര്‍ഒയുടെ നിലപാട്. എന്നാല്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ വന്ന അവസ്ഥയിലാണ് ഐഎസ്ആര്‍ഒ വിശദീകരണവുമായി രംഗത്ത് എത്തിയത്. ഇന്ത്യയുടെ കാലവസ്ഥ പ്രവചനത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 2എഫ്. ഇതിനോട് അടുത്ത് വന്ന റഷ്യന്‍ ഉപഗ്രഹം കാനപ്പോസ് അഞ്ചും ഇത്തരത്തില്‍ ഒരു ഉപഗ്രഹമാണ്. 

click me!