ഫിസിക്സിലെ ഗവേഷണത്തിന് ലോകത്തിന്‍റെ അംഗീകാരം; അഭിമാനമായി ഈ മലയാളി

By Web TeamFirst Published Dec 29, 2020, 11:18 PM IST
Highlights

വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് ഈ പുരസ്കാരം.  45 വയസ്സിൽ താഴെ പ്രായമുള്ള ശാസ്ത്രജ്ഞരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. 7,30,000 രൂപയാണ് പുരസ്കാരം. 

ബെംഗലുരു: ഇറ്റലിയിലെ വേൾഡ് അക്കാദമി ഓഫ് സയൻസും  ചൈനീസ് അക്കാദമി ഓഫ് സയൻസും ചേർന്ന് നൽകുന്ന പ്രഥമ യുവ ശാസ്ത്ര പുരസ്കാരത്തിന് അര്‍ഹനായി മലയാളി. മലപ്പുറം സ്വദേശിയായ ഡോ അജിത് പരമേശ്വരനാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് ഈ പുരസ്കാരം.  45 വയസ്സിൽ താഴെ പ്രായമുള്ള ശാസ്ത്രജ്ഞരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. 7,30,000 രൂപയാണ് പുരസ്കാരം. ഫിസിക്സ്, കെമിസ്ട്രി മേഖലയിലെ ഗവേഷകരെയാണ് ഈ വര്‍ഷം അവാര്‍ഡിനായി പരിഗണിച്ചത്. 

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്‍റെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിലെ ശാസ്ത്രജ്ഞനാണ് അജിത്ത് പരമേശ്വരൻ. അസ്ട്രോ ഫിസിക്സാണ് അജിത് പരമേശ്വരന്റെ ഗവേഷണ മേഖല. രണ്ടു തമോദ്വാരങ്ങൾ വൻ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുത്വതരംഗങ്ങളുടെ പ്രത്യേകത സൈദ്ധാന്തികമായി പഠിക്കുന്ന മേഖലയിലെ ശ്രദ്ധേയമായ ഗവേഷണങ്ങളാണ് അജിത്തിനെ അവാർഡിന് അർഹനാക്കിയത്. 

പുരസ്കാരത്തിന് തന്‍റെ ഗുരുക്കന്മാര്‍ക്കുംതന്‍റെ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി പറയുന്നുവെന്നാണ് അജിത്ത് പരമേശ്വരന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. അജിത് പരമേശ്വരൻ അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവർക്കാണ് 2017 ലെ ഫിസിക്സ് നോബൽ പുരസ്കാരം ലഭിച്ചത്. മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശിയാണ് അജിത്ത് പരമേശ്വരൻ. 2015-ൽ ആദ്യമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയപ്പോൾ തമോദ്വാരങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അജിത്തിന്റെ ഗവേഷണ ഫലങ്ങൾ  പ്രയോജനപെട്ടിരുന്നു. 

click me!