
കാലിഫോര്‍ണിയ: സ്‌മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യകള്‍ ലോകത്തെ മാറ്റിമറിക്കുന്ന കാലത്ത് ചരിത്ര തീരുമാനവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസ ആസ്ട്രനോട്ടുകൾക്ക് സ്‌മാർട്ട്ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ നാസ അനുമതി നല്‍കി. ഇക്കാര്യത്തില്‍ നിലവിലുണ്ടായിരുന്ന നയം തിരുത്തിയതായി നാസ അഡ്‌മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ അറിയിച്ചു. ഇതോടെ, നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഉള്‍പ്പടെ ഇനിമുതല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ കൊണ്ടുപോകാം.
ഇത്രയും കാലം സ്വകാര്യ സ്‌മാർട്ട്ഫോണുകൾ നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് കൊണ്ടുപോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ഉടൻ നടക്കാൻ പോകുന്ന ക്രൂ 11, ആർട്ടിമിസ് 2 ദൗത്യങ്ങളിൽ നാസ ആസ്ട്രനോട്ടുകൾക്ക് സ്‌മാർട്ട്ഫോണുകളും കൊണ്ടുപോകാം. സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളിൽ ആളുകൾ സ്‌മാർട്ട്ഫോണുകൾ മുമ്പും കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇതുവരെ നാസയുടെ സഞ്ചാരികള്‍ ആരും സ്‌മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുപോയിട്ടില്ല.
ബഹിരാകാശ സഞ്ചാരികൾക്ക് സ്വന്തം ഫോണുകളിൽ യാത്രയിലെ നിമിഷങ്ങൾ പങ്കുവയ്ക്കാനും കുടുംബാംഗങ്ങളുമായി അവ ഷെയര്‍ ചെയ്യാന്‍ കൂടി നാസ പുതുതായി അനുമതി നൽകിയിട്ടുണ്ട്. സമ്പന്നരും വൻകിട കമ്പനികളും സ്വന്തം നിലയ്ക്ക് നടത്തിയിട്ടുള്ള സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളിൽ ആളുകൾ സ്‌മാർട്ട്ഫോണുകൾ മുമ്പും കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കടക്കം സ്‌മാർട്ട്ഫോണുകൾ കൊണ്ടുപോകാന്‍ അനുമതിയുണ്ടായിരുന്നില്ല. പുത്തൻ ഇലക്‌ട്രോണിക് ഡിവൈസുകൾ ബഹിരാകാശ ദൗത്യങ്ങളിൽ ഉൾപ്പെടുത്താനുള്ള പ്രക്രിയ തന്നെ ലളിതമാക്കിയതായും നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജാറെഡ് ഐസക്മാൻ അറിയിച്ചു.