വെറുതെ പോക്കറ്റിലിട്ട് നടന്നാൽ മതി, ഫോണ്‍ ചാര്‍ജായിക്കൊള്ളും; തമാശയല്ല, സുപ്രധാന കണ്ടെത്തലുമായി ഐഐടി

By Web TeamFirst Published Feb 12, 2024, 1:29 PM IST
Highlights

മനുഷ്യ ശരീരത്തിലെ താപോര്‍ജം, മൊബൈൽ ഫോൺ ഉള്‍പ്പെടെ ചാര്‍ജ് ചെയ്യാൻ മാത്രം തീവ്രതയുള്ള വൈദ്യുതോര്‍ജമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു തെര്‍മോന്യൂക്ലിയാർ ഉപകരണമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഡൽഹി: തിരക്കിനിടയിൽ മൊബൈൽ ഫോണ്‍ ചാര്‍ജ് ചെയ്യാൻ മറന്നുപോകുന്നവരായിരിക്കും പലരും. ഇത്തരക്കാര്‍ക്ക് ഉൾപ്പെടെ എല്ലാവര്‍ക്കും വളരെയധികം അനുഗ്രഹമാവുന്ന ഒരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. സംഗതി വളരെ ലളിതമാണ്, ഫോണോ അതുപോലുള്ള ചെറിയ ഉപകരണങ്ങളോ ഒക്കെ ചാര്‍ജ് ചെയ്യണമെങ്കിൽ വെറുതെ പോക്കറ്റിലിട്ടിട്ടോ കൈയിൽ പിടിച്ചോ കുറച്ച് നേരം കാത്തിരുന്നാൽ മതി.

മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോ‍ജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഈ കണ്ടെത്തലിന്റെ കാതൽ. പുനരുപയോഗിക്കാവുന്ന ഊര്‍ജ സംവിധാനങ്ങളിലും ഊർജ സംരക്ഷണ മേഖലയിലുമെല്ലാം വളരെയധികം സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്ന ഒരു കണ്ടെത്തൽ കൂടിയായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ശരീരത്തിലെ താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു തെര്‍മോന്യൂക്ലിയാർ പദാര്‍ത്ഥം ഇക്കഴിഞ്ഞ ജൂണിൽ തന്നെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരുന്നു. എന്നാൽ ഈ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ ജർമൻ ശാസ്ത്ര ജേണലായ Angewandte Chemieയിൽ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ഇതിലേക്ക് കൂടുതല്‍ എത്തുകയും വരും കാലത്ത് ഇത് ഫലപ്രദമായി പ്രായോഗത്തിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവുകയും ചെയ്യുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. മാണ്ഡി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അജയ് സോണിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. തെര്‍മോ ഇലക്ട്രിക് ജനറേറ്റർ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന വിശദീകരണം അദ്ദേഹം കഴിഞ്ഞയാഴ്ച എക്സിലൂടെ നടത്തുകയും ചെയ്തു.

മനുഷ്യസ്പര്‍ശത്തിലൂടെ മാത്രമേ ഇതിൽ ബാറ്ററി ചാര്‍ജിങ് സാധ്യതമാവുകയുള്ളൂ. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതോര്‍ജം ഉപയോഗിച്ച് ഏത് തരം ഉപകരണങ്ങളും ചാര്‍ജ് ചെയ്യുകയുമാവാം. സിൽവര്‍ ടെല്യൂറൈഡ് എന്ന രാസപദാര്‍ത്ഥം കൊണ്ടുനിര്‍മിച്ച നാനോവയറുകൾ ഉപയോഗിച്ചാണ് തെര്‍മോ ഇലക്ട്രിക് മൊഡ്യൂൾ നിര്‍മിക്കുന്നത്. മനുഷ്യ സ്പര്‍ശമേല്‍ക്കുമ്പോള്‍ തന്നെ ചാര്‍ജിങിന് ആവശ്യമായത്ര വോൾട്ടേജിൽ വൈദ്യുതി ലഭ്യമാവുമെന്നും ഗവേഷകര്‍ പുറത്തുവിട്ട മാതൃകയിൽ നിന്ന് വ്യക്തമാവുന്നുണ്ട്. ചെറിയ തീവ്രതയുള്ള വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് ഇനിയൊരു പ്രശ്നമാവില്ലെന്നും മനുഷ്യ ശരീരത്തിലെ ഊർജം കൊണ്ടുതന്നെ അത് സാധ്യമാവുമെന്നും ഡോ. സോണി അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബി‌ൽ കാണാം...

click me!