25 വർഷം മുമ്പ് പന്നിയുടെ ഹൃദയം മനുഷ്യനിൽ തുന്നിച്ചേർത്ത ഡോക്ടർ ഇവിടെയുണ്ട്

By Web TeamFirst Published Jan 13, 2022, 2:22 PM IST
Highlights

 1997 ൽ 25 വർഷം മുമ്പ് ഇതേ ശസ്ത്രക്രിയ പരീക്ഷിച്ച മറ്റൊരു ഡോക്ടറുണ്ട്. ഇപ്പോൾ അസമിൽ വിശ്രമ ജീവിതം നയിക്കുന്ന ഡോ. ധാനിറാം ബറുവ.  

കൊൽക്കത്ത: കഴിഞ്ഞ ദിവസമാണ് ന്യൂയോർക്കിലെ ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍റർ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം (Pig Heart Transplantation) മനുഷ്യശരീരത്തിലേക്ക് മാറ്റിവെച്ചത്.  57കാരനായ ഡേവിഡ് ബെന്നറ്റിനാണ് പന്നിയുടെ ഹൃദയം മാറ്റിവെച്ചത്. വൈദ്യശാസ്ത്ര ലോകത്തെ വഴിത്തിരിവെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ 1997 ൽ 25 വർഷം മുമ്പ് ഇതേ ശസ്ത്രക്രിയ പരീക്ഷിച്ച മറ്റൊരു ഡോക്ടറുണ്ട്. ഇപ്പോൾ അസമിൽ വിശ്രമ ജീവിതം നയിക്കുന്ന ഡോ. ധാനിറാം ബറുവ (Dhani Ram Baruah).  ഹൃദയത്തിൽ ദ്വാരമുണ്ടായിരുന്ന രോ​ഗിയിലാണ് ഇദ്ദേഹം പന്നിയുടെ ഹൃദയം തുന്നിച്ചേർത്തത്. ഇന്നത്തെപ്പോലെ ഈ ശസ്ത്രക്രിയയെ ശാസ്ത്രരം​ഗത്തെ മുന്നേറ്റമായിട്ടല്ല അന്നുള്ളവർ പരി​ഗണിച്ചത്. നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന്റെ പേരിൽ ഡോ. ധാനിറാമിനെ അറസ്റ്റ് ചെയ്തു. 

ഹോങ്കോങ്ങിൽ നിന്നുള്ള ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനായ ഡോ ജോനാഥൻ ഹോയുടെ പിന്തുണയോടെയാണ് ധാനിറാം ഈ പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയനായ  32 വയസ്സുള്ള, വ്യക്തി അണുബാധയെ തുടർന്ന് മരിച്ചു. രണ്ട് ഡോക്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ​ജനങ്ങൾ ഇവരുടെ ​ഗവേഷണ കേന്ദ്രം അടിച്ചു തകർക്കുകയും ചെയ്തു. 6 വർഷം മുമ്പ് തലച്ചോറിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമജീവിതത്തിലാണ് 72കാരനായ ഡോ ബറുവ. പുതിയ പരീക്ഷണത്തിൽ ഡോക്ടർ ധനി റാം ബറുവ സന്തോഷവാനാണെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികൾ വ്യക്തമാക്കുന്നു. 

അതേ സമയം പന്നിയുെട ഹൃദയം സ്വീകരിച്ച 57കാരനായ ഡേവിഡ് ബെന്നറ്റിന്‍റെ ആരോഗ്യനില വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണ്  മേരിലാൻഡ് മെഡിക്കൽ സെന്‍ററിലെ വിദഗ്ധ സംഘം. ഇത് ആറാഴ്ചയോളം തുടരും എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ഹൃദയത്തെ മനുഷ്യ ശരീരം സ്വീകരിക്കുമോ അല്ല തിരസ്കരിക്കുമോ എന്നത് ഇനിയും അറിയാനുണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് പറയുന്നത്. 

കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. 

click me!