ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെയും കുട്ടികളുടെയും അഭിരുചികൾ കണ്ടെത്താൻ സാധിക്കും.

കൊച്ചി: എന്ത് പഠിക്കണം, എന്ത് ജോലി വേണം തുടങ്ങിയ ആശങ്കകൾക്ക് അവസാനമാകുന്നു. ഇനി നിർമ്മിത ബുദ്ധി കരിയർ തെരഞ്ഞെടുപ്പിന് നിങ്ങളെ സഹായിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറായ ഡോ. സുധീപ് ഇളയിടവും ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപികയായ ഡോ. അനുപമയും ചേർന്ന് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിന് ചരിത്രപരമായ പേറ്റന്റ് ലഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെയും കുട്ടികളുടെയും അഭിരുചികൾ കണ്ടെത്താൻ സാധിക്കും. അതിനനുസരിച്ചുള്ള അനുയോജ്യമായ കരിയറിലേക്ക് കുട്ടികളെ നയിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഗവേഷകർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

സൈക്കോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ വിഷൻ, ഇന്റർനെറ്റ്‌ ഓഫ് തിങ്സ് എന്നീ ശാഖകളെ ബന്ധപ്പെടുത്തി ഉള്ള ഒരു ഇന്റർഡിസിപ്ലിനറി ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചത്. ഭാവിയിൽ ക്ലാസ്സ്‌റൂമിൽ സ്ഥാപിക്കാവുന്ന ഒരു മോണിറ്ററിങ് യൂണിറ്റിന്റെ രൂപകല്പനയും ഇതിന്റെ ഭാഗമാണ്. ഡോ.സുധീപ് ഇളയിടം 25 വർഷത്തിലേറെയായി കുസാറ്റിൽ അധ്യാപകനായി പ്രവർത്തിക്കുകയാണ്. അദ്ദേഹം ഡാറ്റ സയൻസ് രംഗത്ത് പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. അനുപമ ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപികയാണ്. സമീപകാലത്ത് വിജയകരമായി ആർട്ടിക് ഗവേഷണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ഡോ. അനുപമ ഡോ. സുധീപിന്റെ നേതൃത്വത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.