'മഞ്ഞുപാളിക്കുള്ളിൽ മരവിച്ച് കഴിഞ്ഞത് 46000 വർഷങ്ങൾ, പങ്കാളിയില്ലാതെ കുഞ്ഞുങ്ങളും', അത്ഭുതമായി ഈ വിര!

By Web TeamFirst Published Nov 6, 2023, 10:56 AM IST
Highlights

ആയിരക്കണക്കിന് വർഷങ്ങൾ ക്രിപ്റ്റോ ബയോസിസ് എന്ന അവസ്ഥയിലൂടെ കടന്നുപോയ  വിര  പാര്‍ത്തെനോജെനിസിസിലൂടെയാണ് പ്രത്യുല്‍പാദനം നടത്തിയത്

സൈബീരിയ: മഞ്ഞുപാളികളില്‍ കുടുങ്ങിപ്പോയ 46000 വര്‍ഷം പഴക്കമുള്ള സൂക്ഷ്മ വിരയെ ജീവന്‍ തിരിച്ച് കിട്ടി പ്രത്യുല്‍പാദനം നടത്തിയതായി ശാസ്ത്രജ്ഞര്‍. സൈബീരിയയിലെ മഞ്ഞുപാളികളില്‍ കുടുങ്ങിപ്പോയ അതിസൂക്ഷമ നാടവിരയെയാണ് ശാസ്ത്രലോകം ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. പാര്‍ത്തെനോജെനിസിസിലൂടെ ഈ വിര പ്രത്യുല്‍പാദനം നടത്തിയതായാണ് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളാണ് ക്രിപ്റ്റോ ബയോസിസ് എന്ന അവസ്ഥയിലൂടെ വിര കടന്നുപോയതെന്നാണ് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്.

മെറ്റബോളിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അനിശ്ചിത കാലത്തേക്ക് നിർത്തി വയ്ക്കുന്ന അവസ്ഥയാണ് ഇത്. പിഎൽഓഎസ് ജെനറ്റിക്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദീകരിക്കാത്ത സ്പീഷ്യസുകളിലാണ് ഈ വിരയുടെ ജീനോം ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പഠനം വിശദമാക്കുന്നത്. പാനാഗ്രോലൈമസ് കോളിമേനിസ് എന്നാണ് ശാസ്ത്രജ്ഞർ ഈ സ്പീഷിസിന് പേര് നൽകിയിരിക്കുന്നത്. നേരത്തെ നെമാറ്റോഡ് ഇനത്തില്‍ പെടുന്ന വിരകള്‍ ഇത്തരത്തില്‍ വർഷങ്ങള്‍ക്ക് ശേഷം പായലില്‍ നിന്ന് പുനർജീവിച്ചിരുന്നു. ഇത്തരത്തിലുള്ള മില്യണ്‍ കണക്കിന് നെമാറ്റോഡ് സ്പീഷ്യസുകള്‍ സമുദ്രാന്തര്‍ ഭാഗത്തെ ഗർത്തങ്ങളിലും തുന്ദ്രകളിലും മരുഭൂമികളിലും അഗ്നിപർവ്വത മേഖലകളിലും ഉള്ളതായാണ് ജീവശാസ്ത്ര വിദഗ്ധനായ ഹോളി ബിക് വിലയിരുത്തുന്നത്.

ഇത്തരത്തിലുള്ള വെറും 5000 സമുദ്ര സ്പീഷ്യസുകളെ മാത്രമാണ് ശാസ്ത്ര ലോകത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടുള്ളതെന്നാണ് ഹോളി ബിക് വിശദമാക്കുന്നത്. സൈബീരിയൻ മഞ്ഞ് പാളികളുടെ ഉപരിതലത്തിൽ നിന്ന് 40 മീറ്റർ (131.2 അടി) താഴെയായി ക്രിപ്‌റ്റോബയോസിസ് എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു വിരയുണ്ടായിരുന്നത്.

ജലത്തിന്റെയും ഓക്‌സിജന്റെയും അഭാവത്തെ അതിജീവിക്കാനും ഉയർന്നതും താഴ്ന്നതുമായ താപനിലയെയും ഉപ്പ് നിറഞ്ഞ അവസ്ഥയെയും അതിജീവിക്കാനും ഈ അവസ്ഥയില്‍ ജീവജാലങ്ങൾക്ക് കഴിയും. ക്രിപ്റ്റോ ബയോട്ടിക് അവസ്ഥയിൽ ജീവികളുടെ ഉപാപചയ നിരക്ക് കണ്ടുപിടിക്കാനാകാത്ത നിലയിലേക്ക് കുറയും. ഈ അവസ്ഥയിൽ ജീവൻ നിലനിർത്താനും പുറത്തെത്തുമ്പോള്‍ ജീവന്‍ ആദ്യഘട്ടം മുതല്‍ റീ സ്റ്റാര്‍ട്ട് ചെയ്യാനും സാധിക്കുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!