വരാന്‍ പോകുന്നത് മനുഷ്യരാശിയുടെ പകുതിയോളം പേരെ നശിപ്പിക്കാന്‍ കഴിവുള്ള വൈറസ്; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

By Web TeamFirst Published May 30, 2020, 7:47 PM IST
Highlights

കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ പടരുക. ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് ഇത്തരം മഹാമാരികളെ മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന ഈ ശാസ്ത്രജ്ഞന്‍ പറയുന്നത്

മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസാണ് ഇനി വരാന്‍ പോകുന്നതെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും മുന്നറിയിപ്പ് നല്‍കുന്നത് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ മൈക്കള്‍ ഗ്രിഗറാണ്. കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ പടരുകയെന്നാണ് ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ ഡോ മൈക്കള്‍ ഗ്രിഗര്‍ അവകാശപ്പെടുന്നത്.

ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് ഇത്തരം മഹാമാരികളെ മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന ഈ ശാസ്ത്രജ്ഞന്‍ പറയുന്നത്. മനുഷ്യനില്‍ നിന്ന് മുനഷ്യനിലേക്കാണ് വൈറസ് പടരുന്നത്. എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ പലപ്പോഴും അറിയുക പോലുമില്ല നിലവിലെ സാഹചര്യത്തിലെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

1997ല്‍ വലിയ രീതിയില്‍ കോഴികളെ വൈറസ് ബാധ മൂലം കൊന്നൊടുക്കിയിരുന്നു. എന്നാല്‍ കോഴികളെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം രോഗകാരിയായ വൈറസിനെ തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല. സസ്യങ്ങളെ ആശ്രയിച്ചുള്ള ഭക്ഷണ രീതിയാണ് നമ്മള്‍ കൂടുതലായി പിന്തുടരേണ്ടതെന്നും ഇദ്ദേഹം പറയുന്നു. ഇടുങ്ങിയ സ്ഥലത്ത് വളരെയധികം കോഴികളെ ഉത്പാദിപ്പിക്കുമ്പോള്‍ ചലിക്കാന്‍ പോലും കോഴികള്‍ക്ക് ഇടം ലഭിക്കാറില്ല. ഇത് ഇവയുടെ വിസര്‍ജ്യങ്ങളില്‍ അമോണിയയുടെയും അംശം വളരെ കൂടിയ അളവില്‍ കാണാന്‍ കാരണമാകുമെന്നും ഇദ്ദേഹം പറയുന്നു.

ഇത്തരം ഫാമുകളുടെ പരിസരം പോലും വൈറസ് പകരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജീവികളെ എത്രയധികം ഇടുങ്ങിയ സാഹചര്യങ്ങളില്‍ വളര്‍ത്തുന്നോ അത്രയധികം അവയില്‍ നിന്ന് വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന് ഡോ മൈക്കിള്‍ ഗ്രിഗര്‍ നിരീക്ഷിക്കുന്നു. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഇദ്ദേഹം പറയുന്നു.

20-ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാരകമായ ഒരു വൈറസിന്‍റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്നും ഇദ്ദേഹം പറയുന്നു. ആരോഗ്യ സംബന്ധിയായും ഭക്ഷണ രീതികളെക്കുറിച്ചും നിരവധി പഠനം നടത്തിയിട്ടുള്ള അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് മൈക്കള്‍ ഗ്രിഗര്‍. ഭക്ഷണ രീതികള്‍ സംബന്ധിച്ച് നിരവധി പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ മേഖലയിലാണ് ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം. വവ്വാലുകളില്‍ നിന്ന് പടര്‍ന്നുവെന്ന് കരുതുന്ന കൊറോണ വൈറസ് ഇതിനോടകം 364000 ജീവനുകളാണ് ഇതിനോടകം അപഹരിച്ചതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 

click me!