കൊവിഡ് ഇരുട്ട് നിറച്ച ജീവിതകഥയുമായി ഒരു ഹ്രസ്വചിത്രം

By Web TeamFirst Published Aug 28, 2021, 7:56 PM IST
Highlights

നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരനും ആരുടേയും ഏതൊരാവശ്യത്തിനും മുൻപിൻ നോക്കാതെ പുറപ്പെടുന്നവനുമായ ഓട്ടോ ഡ്രൈവർ ജോസഫിൻ്റെ ജീവിതവും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിൻ്റെ പ്രതിപാദ്യ വിഷയം.

കോവിഡ് കാലത്തിലെ ഒറ്റപ്പെടുത്തലും അതിൻ്റെ പരിണിത ഫലവും പ്രമേയമാക്കിയ ഹ്രസ്വചിത്രം 'ചാരം' ശ്രദ്ധ നേടുന്നു. ഐഡാ ഹോം സെൻ്റെർ ഇൻ്റീരിയേഴ്സിൻ്റെ പുതിയ സംരംഭമായ ഐഡാ എച്ച്. സി പ്രൊഡക്ഷൻ്റെ ബാനറിൽ അരുൺ എസ് ചന്ദ്രൻ നിർമ്മിച്ച് ടെന്നി ജോസഫ് രചനയും സംവിധാനവും നിർമ്മിച്ച ചിത്രമാണ് ചാരം. ഒരു സിനിമയുടെ സാങ്കേതികത്വങ്ങൾ ഉപയോഗിച്ചു തന്നെയാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.

നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരനും ആരുടേയും ഏതൊരാവശ്യത്തിനും മുൻപിൻ നോക്കാതെ പുറപ്പെടുന്നവനുമായ ഓട്ടോ ഡ്രൈവർ ജോസഫിൻ്റെ ജീവിതവും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിൻ്റെ പ്രതിപാദ്യ വിഷയം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷ പോലും നോക്കാതെ രോഗികളുമായി യാതൊരു പ്രതിഫലവും കൈപറ്റാതെ ഹോസ്പിറ്റലിലേക്ക് കുതിക്കുന്ന ജോസഫ് ചേട്ടൻ്റെ മറ്റുള്ളവരോടുള്ള സ്നേഹവും സഹാനുഭൂതിയും വീട്ടുകാർക്കോ സഹ പ്രവർത്തകർക്കോ മനസ്സിലാക്കാൻ സാധിക്കുന്നില്ല. 

അതിൻ്റെ പേരിൽ വീട്ടിലും നാട്ടിലും ഒറ്റപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുമ്പോൾ ആ മനസ്സ് താളം തെറ്റുന്നു. ചിന്തയില്ലാതെ നാം ഉപയോഗിക്കുന്ന വാക്കുകൾ മറ്റുള്ളവരുടെ മനസ്സിനെ എങ്ങിനെ മുറിവേൽപ്പിക്കുന്നു എന്ന് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. ഉറ്റവരെ മരണശേഷം ഒരു നോക്കു കാണാനാവതെ സംസ്കാരം നടത്തേണ്ടി വരുന്ന വീട്ടുകാരുടേയും അന്യനാട്ടിൽ ഇത്തരത്തിൽ കഴിയേണ്ടി വരുന്നവരുടേയുമെല്ലാം ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഷോർട്ട് ഫിംലിം നിർമ്മിച്ചതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 

ഈ കോവിഡ് കാലത്ത് സ്വന്തം വീടിനേയും കുടുംബാഗങ്ങളെയും പോലും മാറ്റി നിർത്തി ഈ നാടിനു വേണ്ടി ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ക്ലീനിംഗ് ജോലിക്കാർ തുടങ്ങി കോവിഡ് മഹാമാരിയുടെ കാലത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന സകലർക്കുമായാണ് അണിയറ പ്രവർത്തകർ ഈ ഹ്രസ്വചിത്രം സമർപ്പിക്കുന്നത്. 

click me!