ഒരു സീറ്റിലും ജയിച്ചില്ലെങ്കിലും കേരളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ മൂന്ന് ബിജെപി എംപിമാര്‍

By Web TeamFirst Published May 24, 2019, 9:04 AM IST
Highlights

നിലവില്‍ രാജ്യസഭാ അംഗങ്ങളായ വി മുരളീധരന്‍, സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ക്ക് ഇനിയും കാലാവധിയുള്ളതിനാല്‍ രാജ്യസഭയില്‍ തുടരും. വരുന്ന മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

തിരുവനന്തപുരം: രാജ്യം മുഴുവന്‍ അലയടിച്ച മോദി തരംഗം കേരളത്തില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി എംപിമാരുണ്ടാകും. നിലവില്‍ രാജ്യസഭാ അംഗങ്ങളായ വി മുരളീധരന്‍, സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ക്ക് ഇനിയും കാലാവധിയുള്ളതിനാല്‍ രാജ്യസഭയില്‍ തുടരും. വരുന്ന മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

ബിജെപി നേതാവ് വി. മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. 2018 ഏപ്രില്‍ മൂന്നിന് സ്ഥാനമേറ്റ അദ്ദേഹത്തിന് 2024 ഏപ്രില്‍ രണ്ട് വരെ കാലാവധിയുണ്ട്. അതായത് രണ്ടാം മോദി സര്‍ക്കാറിന്റെ കാലാവധി കഴിയുന്ന 2024 വരെ വി. മുരളീധരന്‍ എം.പിയായിരിക്കും. ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

മോദി മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത എന്‍ട്രി കിട്ടിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിനും 2022 വരെ കാലാവധിയുണ്ട്. 2017 സെപ്തംബര്‍ മൂന്നിന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ കണ്ണന്താനം നവംബര്‍ ഒന്‍പതിനാണ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിയത്. 2022 ജൂലൈ നാല് വരെ അദ്ദേഹം എംപിയായി തുടരും. 

താരമൂല്യവും നാടകീയ പ്രസ്താവനകളുമായി തൃശൂര്‍ കളിനിറഞ്ഞ സുരേഷ് ഗോപിയും പരാജയപ്പെട്ടെങ്കിലും പാര്‍ലമെന്റിലുണ്ടാവും.  രാജ്യസഭയില്‍ കലാരംഗത്ത് നിന്നുള്ള നോമിനേറ്റഡ് അംഗമായ അദ്ദേഹത്തിന് 2022 ഏപ്രില്‍ 24 വരെ കാലാവധിയുണ്ട്. തൃശൂരില്‍  രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപി സ്ഥാനാത്ഥിയായതിലൂടെ ബിജെപിക്ക് ലഭിച്ചത്. 
 

click me!