
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ മമ്മൂട്ടി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം ചെയ്യാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. പുത്തനും വ്യത്യസ്തവുമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരേയും ആരാധകരേയും ഞെട്ടിക്കാറുള്ള മമ്മൂട്ടി ആരോഗ്യകാര്യത്തിൽ കണിശക്കാരനാണ്. തന്റെ ശരീരം ഹെൽത്തിയായി വയ്ക്കാൻ എപ്പോഴും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടൻ അപ്പ ഹാജ പറഞ്ഞൊരു കാര്യം ഇപ്പോൾ ശ്രദ്ധനേടുകയാണ്.
സൈന്യം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നടന്ന രസകരമായ അനുഭവമാണ് അപ്പ ഹാജ പറയുന്നത്. അന്ന് ബീഫ് കാരണം മമ്മൂട്ടിയുടെ കൊളസ്ട്രോൾ 400 അടുപ്പിച്ച് എത്തിയെന്ന് അദ്ദേഹം പറയുന്നു. ഡയറ്റ് ചെയ്ത് അതെല്ലാം ക്ലീയർ ചെയ്തുവെന്നും പണ്ടേ ഇതെല്ലാം നോക്കുന്ന ആളായിരുന്നുവെന്നും അപ്പ ഹാജ പറഞ്ഞു.
"മമ്മൂക്ക ആയാലും ലാലേട്ടൻ ആയാലും അവർ ചെയ്യുന്ന വർക്കുകളിൽ എല്ലാവരേയും ടേക്ക് കെയർ ചെയ്യും. എല്ലാവരും സേഫ് ആയിരിക്കണം, ഭഷണം കിട്ടുന്നുണ്ടോ എന്നെല്ലാം അവർ നോക്കും. ഞാനുള്ളപ്പോഴൊന്നും മമ്മൂക്ക സെറ്റിൽ ബിരിയാണി വിളമ്പുന്ന പരിപാടി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. സൈന്യം ചെയ്യുന്ന സമയത്ത് അവിടെയൊരു ചായക്കടയുണ്ട്. അവിടെ നല്ല അടിപൊളി ബീഫ് കിട്ടും. എല്ലാദിവസം പുള്ളിയും മറ്റുള്ളവരും പോയി ബീഫ് കഴിച്ചിട്ടാണ് അടുത്ത സ്ഥലത്തോട്ട് പോകുന്നത്. അത് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് മമ്മൂക്ക കൊളസ്ട്രോൾ നോക്കിയപ്പോൾ 400 അടുപ്പിച്ച് ഉണ്ടായിരുന്നു. അതൊക്കെ ഡയറ്റ് ചെയ്ത് ശരിയാക്കി. പണ്ട് മുതലെ ഡയറ്റൊക്കെ നോക്കുന്ന ആളായിരുന്നു മമ്മൂക്ക", എന്നായിരുന്നു അപ്പ ഹാജയുടെ വാക്കുകൾ. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.