
നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് വിജീഷ്. പടത്തിലെ നൂലുണ്ട എന്ന കഥാപാത്രത്തിന് ഇന്നും ആരാധർ ഏറെയാണ്. ഒരുപക്ഷേ വിജീഷിന്റെ യഥാർത്ഥ പേര് പോലും പലർക്കും ഇന്നും അറിയില്ല. അത്രത്തോളമായിരുന്നു നൂലുണ്ട എന്ന കഥാപാത്രത്തിന് ലഭിച്ച ഖ്യാതി. പിന്നീട് ഒരുപിടി മികച്ച കോമഡി വേഷങ്ങളിലും ഭാഗമായ വിജീഷ് ഇപ്പോൾ മെലിഞ്ഞ് വേറൊരു ലുക്കായിട്ടുണ്ട്. ആ നൂലുണ്ടയാണോ ഇത് എന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ മാറ്റം. ഇപ്പോഴിതാ മെലിയാൻ തീരുമാനിച്ചതിനെ കുറിച്ചും തടിയായിരുന്നപ്പോഴുള്ള കാര്യങ്ങളെ കുറിച്ചും പറയുകയാണ് വിജീഷ്.
വിജീഷിന്റെ വാക്കുകൾ ഇങ്ങനെ
നമ്മളിലെ എന്റെ ക്യാരക്ടറിന്റെ പേരായിരുന്നു നൂലുണ്ട. ഒരു പയ്യനെ കളിയാക്കിയിരുന്ന പേരായിരുന്നു അത്. പണ്ടെന്നെ മോട്ടു എന്നൊക്കെ വിളിക്കുമായിരുന്നു. നൂലുണ്ട എന്ന പേര് സിനിമയിൽ വന്ന ശേഷം കിട്ടിയതാണ്. ആ രൂപവും ഇപ്പോഴത്തെ രൂപവും കണ്ടാൽ ആളുകൾക്ക് എന്നെ മനസിലാവില്ല. ആ ക്യാരക്ടർ കിട്ടിയതിലും ഇങ്ങനെ ഒരു പേര് കിട്ടിയതിലും എനിക്ക് സന്തോഷമുണ്ട്. തടി ഇത്രയും കുറയണമെന്ന് വിചാരിച്ച ആളായിരുന്നില്ല ഞാൻ. ക്ലാസ്മേറ്റ്സ് സമയത്തായിരുന്നു അത്. പക്ഷേ ആ കഥാപാത്രവും ആളുകൾ സ്വീകരിച്ചു.
എനിക്ക് കൂടുതലും വന്നിരുന്നത് തടിയനെ വെച്ച് സിനിമ ചെയ്യുക എന്നതായിരുന്നു. ഇപ്പോഴത്തെ രീതിയിൽ പറഞ്ഞാൽ ബോഡി ഷെയ്മിംഗ്. ഒരു പരിധി വരെ അത് ഓക്കെയാണ്. അത് കഴിഞ്ഞുകഴിഞ്ഞാൽ നമുക്ക് ബോറടിക്കാൻ തുടങ്ങും. അങ്ങനെയാണ് ഒന്ന് മെലിയാമെന്ന് വിചാരിക്കുന്നത്. ആ പ്രോസസ് എനിക്ക് ഇഷ്ടമായി. തടി കുറഞ്ഞതിന്റെ പേരിൽ നഷ്ടമായ സിനിമകളും ഉണ്ടാവാം എനിക്ക്. വണ്ണമുള്ള ആൾക്കാരെ കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ കൊഞ്ചിക്കും. ചിലരൊക്കെ എന്നെ കടിച്ചിട്ടൊക്കെ ഉണ്ട്. ചിലർ പിടിക്കുന്ന രീതിയൊത്തെ ബാഡ് ടച്ചായി തോന്നും. അൺകൺഫർട്ടബിൾ ആയിരിക്കും.
തടിയുള്ള സമയത്ത് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഭയങ്കര കൺഫർട്ടബിളായിരുന്നു ഞാൻ. പക്ഷേ കാണുന്നവർക്കായിരുന്നു ബുദ്ധിമുട്ട്. ഇങ്ങനെ പോയാൽ പൊട്ടിത്തെറിക്കുമല്ലോ നീ എന്ന സംസാരങ്ങളൊക്കെ വന്നിട്ടുണ്ട്. ആ കമന്റ്സ് ഒക്കെ ഒന്ന് മാറ്റാം എന്ന് കരുതിയാണ് മെലിയുന്നത്. അപ്പോഴേക്കും ആളുകൾ വീണ്ടും പറയാൻ തുടങ്ങി. നിനക്ക് ഷുഗറുണ്ടോ, എയ്ഡ്സ് ഉണ്ടോ എന്നൊക്കെ ചോദിച്ച് തുടങ്ങി. എന്തിനാ ഇങ്ങനെ മെലിഞ്ഞെ എന്നൊക്കെ ചോദ്യങ്ങൾ. നമ്മൾ എന്ത് ചെയ്താലും ആൾക്കാർ സാറ്റിസ്ഫൈഡ് അല്ലന്നാണ് എനിക്ക് മനസിലായത്. തടി ഉണ്ടായാലും മെലിഞ്ഞാലും എല്ലാം പ്രശ്നം. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു വിജീഷിന്റെ പ്രതികരണം.