'ജീവിതം പിന്നേയും അത്ഭുതപ്പെടുത്തുകയാണ്' : കുറിപ്പുമായി ഗായത്രി അരുണ്‍

By Web TeamFirst Published Nov 8, 2021, 9:02 AM IST
Highlights

അച്ഛപ്പം കഥകൾ വായനക്കാരെ രസിപ്പിച്ചുകൊണ്ട് രണ്ടാം പതിപ്പിലേക്ക് എത്തിയ സന്തോഷമാണ് നടിയും കഥാകൃത്തുമായ ഗായത്രി അരുൺ പങ്കുവച്ചത്. 

പരസ്പരം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പരിചിതമായ താരമാണ് ഗായത്രി അരുണ്‍ (Gayathri Arun). പരമ്പരയ്ക്കുശേഷം വണ്‍ എന്ന മമ്മൂട്ടി (Mammootty) ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാന്‍ ഗായത്രിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെയായിരുന്നു ഗായത്രിയുടെ ആദ്യത്തെ കഥാസമാഹാരമായ അച്ഛപ്പം കഥകള്‍ പ്രകാശനം ചെയ്തത്. മോഹന്‍ലാല്‍(mohanlal) പ്രകാശനവും മഞ്ജു വാര്യര്‍ ഏറ്റുവാങ്ങലും നടത്തിയ പുസ്തകം അതിന്റെ ഉള്ളടക്കം കൊണ്ടും നിരവധി ആരാധകരെ നേടിയിരുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത സന്തോഷമാണ് ഗായത്രി കഴിഞ്ഞദിവസം പങ്കുവച്ചത്.

'സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയാറുള്ള അച്ഛനെയാണ് ഞാന്‍ കണ്ടത്'; ഗായത്രി പറയുന്നു

ദുബൈയില്‍ ഷൂട്ടിംങിനായി എത്തുമ്പോള്‍ ഇത്തരത്തിലുള്ള യാതൊരു ചിന്തയും ഉണ്ടായിരുന്നില്ലെന്നും, ആകസ്മികമായാണ് സന്തോഷകരമായ സംഭവം നടന്നതെന്നുമാണ് ഗായത്രി പറയുന്നത്. ഷാര്‍ജയില്‍ വച്ചുനടന്ന പ്രകാശനത്തില്‍, പുസ്തകത്തിന്റെ രണ്ടാംപതിപ്പ് ഏറ്റുവാങ്ങിയത് സിനിമാതാരം മീരാ നന്ദനാണ്. പ്രകാശനത്തോടൊപ്പംതന്നെ സഹൃദയരായ വായനക്കാരോടുള്ള സ്‌നേഹവും കടപ്പാടും ഗായത്രി പറയുന്നുണ്ട്. പുസ്തക പ്രകാശനത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് വലിയൊരു കുറിപ്പും ഗായത്രി പങ്കുവച്ചത്.

ഗായത്രിയുടെ കുറിപ്പ് വായിക്കാം

''ജീവിതം ആകസ്മികതകള്‍ നിറഞ്ഞതാണ് എന്നറിയാം പക്ഷെ ആകസ്മികതകള്‍ അതിന്റെ എല്ലാ പരിധിയും വിട്ട് എന്നെ അത്ഭുതപെടുത്തുകയാണ്. ഈ മാസം ആദ്യം ദുബൈയില്‍ ഷൂട്ടിന് വരുമ്പോള്‍ വിദൂര ചിന്തകളില്‍ പോലും 'ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവം' ഉണ്ടായിരുന്നില്ല. പുസ്തകോത്സവ വാര്‍ത്തകള്‍ കാണുമ്പോള്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും ആ വിസ്മയമൊന്നു പോയി നേരില്‍ കാണണമെന്ന്. എന്നാല്‍ ആഗ്രഹം ഫലിച്ചത് നേരത്തെ സൂചിപ്പിച്ച വിസ്മയകരമായ ആകസ്മികത നല്‍കി കൊണ്ടാണ്.

'ആരാധനയാണ് അന്ന് മീരയെ ഓര്‍ക്കാന്‍ കാരണം'; കുറിപ്പുമായി ഗായത്രി അരുണ്‍

ആ മഹനീയമായ പുസ്തകോത്സവ വേദിയില്‍ തിരഞ്ഞെടുത്ത പുസ്തകങ്ങളില്‍ 'അച്ഛപ്പം കഥകളുടെ' രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു. അങ്ങനെ സഹൃദയരായ വായനക്കാര്‍ എന്നിലെ പറക്കമുറ്റാത്ത എഴുത്തുകാരിയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച ഒന്നാം പതിപ്പിന് ശേഷം, അച്ഛനോര്‍മ്മകളുടെ മാധുര്യം കടല്‍ കടന്നു ഷാര്‍ജയിലെ പുസ്തകോത്സവ വേദിയില്‍ പ്രകാശിതമായി. ആരോടൊക്കെ നന്ദി പറഞ്ഞാലാണ് എന്റെ ഹൃദയം കൃതജ്ഞതയുടെ സുഖകരമായ ഭാരത്തില്‍ നിന്ന് മുക്തമാവുക എന്നെനിക്കറിഞ്ഞു കൂടാ.

പ്രസാധകനായ ജീജോ, പുസ്തകം ഇവിടെ എത്തിക്കാന്‍ വേണ്ട ശ്രമമെടുത്ത ഗ്രീന്‍ ബുക്ക്‌സ് ശ്രീനിയേട്ടന്‍, മനോഹരമായ അവതരണത്തിലൂടെ അച്ഛപ്പം കഥകളെയും ചടങ്ങിനെയും ഭംഗിയാക്കിയ ശ്രീ രാധാകൃഷ്ണന്‍ മച്ചിങ്ങല്‍, വായിക്കാന്‍ ആഗ്രഹമുണര്‍ത്തും വിധം പുസ്തക പരിചയം നടത്തിയ വനിത, കേവലമൊരു പ്രകാശകന്റെ ഉത്തരവാദിത്വത്തില്‍ നിന്നുമുപരിയായി പുസ്തകത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു പ്രകാശിപ്പിച്ച ശ്രീ ഷാബു കിളിത്തട്ടില്‍, അതേറ്റു വാങ്ങിയ പ്രിയ സ്‌നേഹിത മീരാ നന്ദന്‍, ആശംസ നേര്‍ന്ന ഗ്രീന്‍ ബുക്ക്‌സ് ശ്രീ സുഭാഷ് , ഞാനിവിടെ വരാന്‍ കാരണമായ ഡയറക്ടര്‍ ശ്രീ.ബാഷ് മുഹമ്മദ്, ചടങ്ങു ലൈവ് വീഡിയോ എടുത്ത എന്റെ അനിയന്‍ അച്ചു, കൊച്ചച്ഛനും കുടുംബവും, ദുബൈയില്‍ കാലുകുത്തിയ അന്ന് തന്നെ ഓടി വന്ന എന്റെ എല്‍സ... ഇനി ആരോടൊക്കെ നന്ദി പറയണം.....ആരോടുമുള്ള നന്ദി പ്രകടിപ്പിക്കാനുള്ള ശക്തി എന്റെ വാക്കുകള്‍ക്ക് ഇല്ല എന്നു മാത്രം അറിയാം. അച്ഛപ്പം കഥകള്‍ പോലെ, അതിന്റെ ഒന്നാം പതിപ്പില്‍ സംഭവിച്ച ആകസ്മികതകള്‍ പോലെ രണ്ടാം പതിപ്പിലും... അതിന്റെ വിസ്മയം എന്നെ വിട്ടുമാറുന്നില്ല, അല്ല മാറണം എന്നെനിക്കില്ല അതാണ് സത്യം. സ്‌നേഹം, ഹൃദയം കൊണ്ട് എല്ലാവര്‍ക്കും നന്ദി.''

click me!