
മലയാളിയും തെന്നിന്ത്യൻ നടിയുമായ ഷംന കാസിം വീണ്ടും അമ്മയായി. ഇന്ന് പുലർച്ചെയാണ് ഷംന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. "അല്ലാഹുവിന്റെ വിലയേറിയ സമ്മാനം" എന്ന് കുറിച്ച് കൊണ്ട് ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷ വിവരം പങ്കുവച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് അറിയിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
“അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമാണ്. അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും ലേബർ റൂമിലും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ നഴ്‌സുമാർക്കും ആസ്റ്റർ ഹോസ്പിറ്റലിലെ ടീമിനും നന്ദി അറിയിക്കുന്നു. പ്രാർത്ഥനയിൽ ഞങ്ങളെയും ചേർത്തുനിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദി”, എന്നാണ് ഷാനിദ് ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
2023 ഏപ്രില്‍ 4ന് ആയിരുന്നു ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഹംദാൻ എന്നാണ് കുഞ്ഞിന്‍റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. കണ്ണൂര്‍ സ്വദേശിനിയായ ഷംന സ്റ്റേജ് ഷോകളിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ശേഷം വെള്ളിത്തിരയിലെത്തിയ ഷംന, മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും നിറ സാന്നിധ്യമാണ്.