
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഷംന കാസിം. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് വെള്ളിത്തിരയിൽ എത്തിയ ഷംന ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമാണ്. അഭിനയവും നൃത്തവും എല്ലാമായി മുന്നോട്ട് പോകുന്ന താരത്തിന് പൂർണ പിന്തുണയുമായി ഭർത്താവ് ഷാനിദ് ആസിഫ് അലിയും ഉണ്ട്. നിലവിൽ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഇരുവരും. കഴിഞ്ഞ ദിവസം കുടുംബവുമൊത്തുള്ള ഫോട്ടോ ഷാനിദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ വിമർശന കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഷംന തട്ടമിടാത്തതാണ് പലരും ചൂണ്ടിക്കാട്ടി വിമർശിച്ചത്.
ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാനിദ് ആസിഫ് അലി. മറുപടി നൽകേണ്ടതില്ലെന്ന് കരുതിയെങ്കിലും, പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്ന് കുറിച്ചു കൊണ്ടാണ് ഷാനിദ് മറുപടി നൽകിയത്. ഒപ്പം വിമർശകരോട് ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.
ഇസ്‌ലാമിന്റെ പേരിൽ ചിലർ ഖുർആനിലെ “നടുവിലെ പേജ്” എന്നു സ്വയം വിശേഷിപ്പിച്ച് പലവിധ അഭിപ്രായങ്ങളും കമന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആദ്യം അതിന് മറുപടി നൽകേണ്ടതില്ലെന്ന് കരുതിയെങ്കിലും, പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നി.
നമുക്ക് സ്വയം ചോദിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്:
1. ഇന്ന് നാം സുബ്ഹി നമസ്കാരം നിർവഹിച്ചോ?
2. അഞ്ച് വഖ്ത് നമസ്കാരവും കൃത്യമായി പാലിക്കുന്നുണ്ടോ?
3. നമ്മുടെ വീട്ടിലുള്ള സ്ത്രീകൾ ഇസ്‌ലാം നിർദ്ദേശിച്ച പ്രകാരം ഔറത്ത് പാലിക്കുന്നുണ്ടോ?
4. നാം ഭക്ഷണം കഴിക്കുമ്പോൾ, ചുറ്റുമുള്ള 40 വീടുകളിൽ ആരെങ്കിലും പട്ടിണിയിലാണോ എന്ന് അന്വേഷിക്കുന്നുണ്ടോ?
5. നമ്മുടെ വീട്ടിലുള്ളവർ അഞ്ചു വഖ്ത് നമസ്കാരം കൃത്യമായി ചെയ്യുന്നുണ്ടോ?
ഒരു വ്യക്തി മുസ്ലിമാണോ അല്ലയോ എന്ന് വിധിയെഴുതുന്നത് നമ്മുടെ ഉത്തരവാദിത്തമല്ല. അതിന് നമുക്ക് എല്ലാം റബ്ബിന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും. മറ്റുള്ളവരെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഇമാനിന് ഗുണകരമല്ല. മഹ്ശറയിൽ നിൽക്കുന്ന ദിവസം, സ്വന്തം രക്ഷക്കായി മറ്റുള്ളവരെ നിന്ദിച്ച പ്രവൃത്തികൾ നമ്മെ സഹായിക്കുകയില്ല. അതിനാൽ പരസ്പരം മാന്യതയും സഹിഷ്ണുതയും പാലിക്കാം. ആദ്യം ‘ഗീബത്ത്’ (പരനിന്ദ)യും ‘നമീമത്ത്’ (ചുരുള്‍പ്പറച്ചിൽ)യും എന്താണെന്ന് മനസ്സിലാക്കി, അത് ഒഴിവാക്കാൻ ശ്രമിക്കാം. അല്ലാഹു നമ്മെ എല്ലാം ശരിയായ വഴിയിൽ നിലനിറുത്തട്ടെ.
അല്ലാഹു വിധിച്ചതെല്ലാം നിശ്ചിത നിമിഷത്തിൽ നമ്മുടെ ജീവിതവഴിയിൽ നിശ്ശബ്ദമായി എത്തും. സന്തോഷം വന്നാൽ ശുക്രിന്റെ സുഗന്ധം, പരീക്ഷണം വന്നാൽ സബ്രിന്റെ ശക്തി. ചിരിയിലും കണ്ണീരിലും അല്ലാഹുവിനെ സ്മരിക്കുമ്പോൾ ഓരോ അവസ്ഥയിലും ഒരു ഖൈർ ഒളിഞ്ഞിരിക്കുന്നു. എല്ലാം അവനിൽ ഏല്പിച്ചാൽ ഭാരം പോലും ഇബാദത്താകും. അൽഹംദുലില്ലാഹി അലാ കുള്ളി ഹാൽ എല്ലാ സാഹചര്യങ്ങൾക്കും അല്ലാഹുവിന് സ്തുതി.