
മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ മുംബൈയില്‍ ഉള്ള ഞായാറാഴ്ചകളില്‍ വൈകീട്ട് തന്‍റെ വീടായ ജല്‍സയില്‍ ആരാധകരെ കാണാറുണ്ട്. 'സണ്‍ഡേ ദര്‍ശന്‍' എന്ന പേരില്‍ ഇത് ഏറെ പ്രശസ്തവുമാണ്. പലപ്പോഴും കൂടി നില്‍ക്കുന്ന ആരാധകരോട് കൈവീശി അമിതാഭ് അവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കും. അതേ സമയം കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മറ്റൊരാളും ജല്‍സയുടെ ബാല്‍ക്കണിയില്‍ പ്രത്യേക്ഷപ്പെട്ടു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയില്‍ അമിതാഭിന്‍റെ മകനും നടനുമായ അഭിഷേകും ജൽസയുടെ ബാൽക്കണിയിൽ നിൽക്കുന്നത് കാണാം. അമിതാഭ് ആരാധകരെ അഭിവാദ്യം ചെയ്യുന്നത് നോക്കി നില്‍ക്കുകയായിരുന്നു അഭിഷേക് ബച്ചന്‍. പിതാവിന്‍റെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുന്ന അഭിഷേകിനെ നോക്കി പാപ്പരാസികൾ തങ്ങളുടെ ക്യാമറകൾ തിരിച്ചപ്പോള്‍ അഭിഷേക് അതിനെതിരെ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം.
അതേ സമയം ഞായാറാഴ്ച ആരാധകരെ തന്‍റെ വീട്ടിന്‍റെ ഗേറ്റിന് അടുത്ത് കണ്ടത് അമിതാഭ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. "വീട്ടിന്‍റെ ഗേറ്റിന് മുന്നില്‍ ഞായറാഴ്ച ആരാധകരെ കാണുന്നത് എന്നും ഗംഭീരമായിരുന്നു ..അവരുടെ എണ്ണം കൂടിക്കൊണ്ടെയിരിക്കുന്നു, അതിന് അനുസരിച്ച് സ്നേഹവും .. ഞാൻ വളരെ ഭാഗ്യവാനാണ് .." അഭിതാബ് എഴുതി.
അമിതാഭ് ഇപ്പോൾ കൗൺ ബനേഗാ ക്രോർപതി 16 എന്ന ക്വിസ് ഷോയുടെ അവതാരകനാണ്. ഫഹദ് ഫാസിലും റാണ ദഗ്ഗുബതിയും അഭിനയിച്ച രജനികാന്ത് നയിച്ച വേട്ടയാനാണ് അദ്ദേഹം അവസാനമായി ബിഗ് സ്ക്രീനില്‍ എത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷത്തെ വന്‍ഹിറ്റായ കല്‍ക്കിയില്‍ സുപ്രധാന വേഷം അമിതാഭ് ചെയ്തിരുന്നു.
ഐ വാണ്ട് ടോക്ക് എന്ന ചിത്രത്തിലാണ് അഭിഷേക് ബച്ചന്‍ അവസാനം അഭിനയിച്ചത്. ഷൂജിത് സിർകാർ സംവിധാനം ചെയ്ത് റൈസിംഗ് സൺ ഫിലിംസും കിനോ വർക്‌സും ചേർന്ന് നിർമ്മിച്ച ചിത്രം എന്നാല്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു.