
മുംബൈ: ബോളിവുഡിലെ എണ്ണം പറഞ്ഞ ത്രില്ലറുകളിൽ ഒന്നാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ഗാങ്സ് ഓഫ് വസേയ്പൂര്‍’ എന്ന ചിത്രം. ഏറെ വിമര്‍ശക പ്രശംസ നേടിയ ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് 2012 ജൂണ്‍ 22-നായിരുന്നു. സംവിധായകനെന്ന നിലയിൽ അനുരാഗ് കശ്യപിന്റെ സിനിമജീവിതത്തിലെ ഒരേടായിരുന്നു ഗാങ്സ് ഓഫ് വസേയ്പൂര്‍. എന്നാൽ റിലീസ് ചെയ്ത് ഏഴ് വര്‍ഷങ്ങൾക്ക് ശേഷം തന്റെ ജീവിതം തകർത്ത ചിത്രമാണ് ഗാങ്സ് ഓഫ് വസേയ്പൂര്‍ എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.
'ഏഴ് വർഷങ്ങൾക്ക് മുമ്പാണ് യഥാർത്ഥത്തിൽ തന്റെ ജീവിതം തകർന്നത്. അതിന് ശേഷമായിരുന്നു അത് തന്നെ വീണ്ടും ചെയ്യാൻ എല്ലാവരും തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ ആ പ്രതീക്ഷകളിൽനിന്നും പുറത്തുകടക്കാൻ പരാജിതനായിട്ടും താൻ ശ്രമിച്ച് കൊണ്ടേയിരിക്കുകയാണ്. എതായാലും ഈ വർഷം അവസാനത്തോടെ 'സാദേ സാത്തി' റിലീസിനെത്തും', അനുരാഗ് കശ്യപ് കുറിച്ചു.
ക്രൂരനായ കല്‍ക്കരി ഖനി തലവനും ഒരു ഗാങ്സ്റ്ററും തമ്മിലുളള സംഘട്ടനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജാര്‍ഖണ്ഡിലെ ധന്‍ബാദിലുളള വസേയ്പൂര്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനോജ് ബാജ്‌പായ്, ജയ്ദീപ് അഹ്ലാവത്ത്, നവാസുദ്ദീൻ സിദ്ദിഖി, ഹുമ ഖുറേഷി, ടിഗ്മാൻഷു ധുലിയ, വിനീത് കുമാർ സിംഗ്, പീയൂഷ് മിശ്ര, പങ്കജ് ത്രിപാഠി, റിച്ച ചദ്ദ, റീമാ സെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മലയാളത്തിലെ യുവനടന്‍ റോഷന്‍ മാത്യുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണ് ഇപ്പോൾ അനുരാഗ് കശ്യപ്. ആനന്ദം, കൂടെ, പുതിയ നിയമം, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിളൂടെ ശ്രദ്ധേയനായ താരമാണ് റോഷൻ.