
ടിനി ടോം വേദികളില്‍ മോഹന്‍ലാലിനെ അനുകരിച്ചിട്ടുള്ളത് പലപ്പോഴും ട്രോള്‍ ആയിട്ടുണ്ട്. ടിനി അവതരിപ്പിക്കുമ്പോള്‍ അത് മോഹന്‍ലാലിനെപ്പോലെ തോന്നുന്നില്ലെന്നായിരുന്നു ആസ്വാദകരുടെ പ്രതികരണം. എന്നാല്‍ വിമര്‍ശനങ്ങള്‍ വന്നതിന് ശേഷവും ടിനി ടോം വേദിയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ടിനി അവതരിപ്പിച്ച എമ്പുരാനും മറ്റും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ മറ്റൊരാളുടെ മോഹന്‍ലാല്‍ അനുകരണം വൈറല്‍ ആവുകയാണ്. ഇവിടെ പക്ഷേ വിമര്‍ശനത്തിന് പകരം കൈയടികളാണ് എന്നതാണ് വ്യത്യാസം. തോക്ക് സ്വാമി എന്ന പേരിലും അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയാണ് മോഹന്‍ലാലിനെ അനുകരിച്ച് കൈയടി നേടുന്നത്.
ലഹരി മാഫിയയെ ലക്ഷ്യമാക്കി കേരള പൊലീസ് ആരംഭിച്ച ഓപറേഷന്‍ തൂഫാന്‍റെ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ പറയാനായി ഏതാനും ദിവസം മുന്‍പ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ന ഹിമവല്‍ ഭദ്രാനന്ദ മോഹന്‍ലാലിനെ അനുകരിച്ചിരുന്നു. അനുകരണം എന്ന് പറഞ്ഞുകൊണ്ടല്ല, മറിച്ച് താനും മോഹന്‍ലാലും തമ്മില്‍ നടന്ന സംഭാഷണത്തെക്കുറിച്ച് പറയുമ്പോള്‍ മോഹന്‍ലാലിന്‍റെ ശൈലിയിലാണ് ഭദ്രാനന്ദ പ്രതികരിച്ചത്. പറഞ്ഞ കാര്യം എന്നതിനേക്കാള്‍ മോഹന്‍ലാലിനെ നന്നായി അനുകരിച്ചിരിക്കുന്നു എന്ന തരത്തിലാണ് ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇപ്പോഴിതാ അതിന് പിന്നാലെ രണ്ട് വ്യത്യസ്ത കാലങ്ങളില്‍ മോഹന്‍ലാലിന്‍റെ ശബ്ദത്തിന് വന്ന മാറ്റം അവതരിപ്പിക്കുന്ന ഹിമവല്‍ ഭദ്രാനന്ദയുടെ വീഡിയോയും വൈറല്‍ ആവുകയാണ്.
ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരുടെ മുന്നിലാണ് ഹിമവല്‍ ഭദ്രാനന്ദ രണ്ട് കാലഘട്ടങ്ങളില്‍ മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ വന്ന മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന് നരസിംഹം സിനിമയിലെ ഡയലോഗും മറ്റൊന്ന് അതിനേക്കാള്‍ മുന്‍പുള്ള മറ്റൊരു ചിത്രത്തിലെ ഡയലോഗുമാണ്. വീഡിയോയ്ക്ക് താഴെയുള്ള കമന്‍റുകളില്‍ പലരും ടിനി ടോമിനെ മെന്‍ഷന്‍ ചെയ്യുന്നുണ്ട്. ടിനി ഇത് കാണുന്നുണ്ടല്ലോ, ഇത് കണ്ട് പഠിക്ക് എന്നൊക്കെയാണ് കമന്‍റുകള്‍.
കേരളത്തിൽ നടക്കുന്നത് നാർക്കോ ടെററിസമാണെന്നാണ് ഹിമവൽ ഭദ്രാനന്ദ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. “കേരളത്തെ തകർക്കാനാണ് ശ്രമം. മയക്കുമരുന്നിനെ കുറിച്ച് പറഞ്ഞതിന് തന്നെ ജയിലിൽ അടച്ചു. കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നൊരു ബിസിനസുകാരൻ ലഹരി ഒഴുക്കുന്നു. അയാളെ പിടിക്കാൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. യുവാക്കളുടെ ഭാവിയിൽ നമ്മുടെ മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യണം”, ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞിരുന്നു.