'ചാമ്പിക്കോ' അബദ്ധം മമ്മൂട്ടിക്ക് അയച്ച് കൊടുത്ത് നിര്‍മൽ പാലാഴി, ഒടുവില്‍ 'മൈക്കിളപ്പന്റെ' മറുപടി

By Web TeamFirst Published Apr 24, 2022, 5:55 PM IST
Highlights

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ചാമ്പിക്കോ എന്ന ഡയലോ​ഗിന് വൻ സ്വീകാര്യതയാണ് എമ്പാടും ലഭിച്ചത്. 

രിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തി സിനിമാസ്വാദകരെ വേറൊരു തലത്തിലെത്തിച്ച മമ്മൂട്ടി ചിത്രമാണ് 'ഭീഷ്‍മ പര്‍വം'(Bheeshma Parvam). അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ചാമ്പിക്കോ എന്ന ഡയലോ​ഗിന് വൻ സ്വീകാര്യതയാണ് എമ്പാടും ലഭിച്ചത്. കുട്ടികളും മുതിര്‍ന്നവരും എന്ന വ്യത്യാസമില്ലാതെ, രാഷ്ട്രീയ പ്രവര്‍ത്തകരും മത നേതാക്കളുമടക്കം ചാമ്പിക്കോ ട്രെന്‍ഡിന്റെ ഭാഗമായി. നടൻ നിർമൽ പാലാഴി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെയ്ത ചാമ്പിക്കോ വീഡിയോ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 
 
35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് നിര്‍മല്‍ പാലാഴി ട്രെന്‍ഡ് വീഡിയോ ഷൂട്ട് ചെയ്തത്. മൈക്കിളപ്പനായി വീഡിയോയില്‍ എത്തിയ നിര്‍മ്മല്‍ പാലാഴി മ്യൂസിക്കിന് ഒപ്പം കാലിന്മേല്‍ കാല് കയറ്റിവയ്ക്കാന്‍ ശ്രമിച്ചതാണ് കുരുക്കായത്. ഒരു കാലിന്റെ മുകളില്‍ കാലെടുത്ത് വയ്‍ക്കാൻ നോക്കിയ നിര്‍മലിന് അതിന് കഴിയുന്നില്ല. ഒപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്യുന്നവര്‍ സഹായിക്കാൻ നോക്കുന്നു. കാല്‍ എടുത്ത് വച്ച് നിര്‍മലിന് അവിടെ നിന്ന് എഴുന്നേല്‍ക്കാനും പറ്റാത്ത രംഗമാണ് വീഡിയോയിലുള്ളത്.

വീഡിയോ വൈറലായതോടെ നിര്‍മൽ തങ്ങളുടെ ചാമ്പിക്കോ വീഡിയോ മമ്മൂട്ടിക്ക് തന്നെ അയച്ചുകൊടുത്തു. വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത വീഡിയോ കണ്ട മമ്മൂട്ടി, തനിക്ക് വീഡിയോ ഇഷ്ടപ്പെട്ടെന്ന് കാണിച്ച് രണ്ട് സ്‌മൈലികള്‍ മറുപടിയായി അയച്ചു. പിന്നാലെ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം നിര്‍മൽ പാലാഴി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

വളരെ വേഗം തന്നെ ചിത്രം 75 കോടി ക്ലബില്‍ ഇടം നേടിയ 'ഭീഷ്‍മ പര്‍വം' സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമയായിരുന്നു 'ഭീഷ്‍മ പര്‍വം' ചിത്രത്തിന്റെ ജിസിസി വിതരണം സ്വന്തമാക്കിയ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഇക്കാര്യം പുറത്തുവിട്ടത്. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോഴുള്ള പ്രതീക്ഷകള്‍ നിറവേറ്റുന്നതായിരുന്നു 'ഭീഷ്‍മ പര്‍വം'. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നായിരുന്നു 'ഭീഷ്‍മ പര്‍വ'ത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വ'ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടി. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു.

ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമായ 'പുഴു'വെന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി വൈകാതെ റിലീസ് ചെയ്യാനുള്ളത്. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വേറിട്ട ഒരു കഥാപാത്രമാണ് 'പുഴു'വില്‍ മമ്മൂട്ടിയുടേത്. 'ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലിജോ പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും നിര്‍വഹിച്ചത് തേനി ഈശ്വര്‍ ആയിരുന്നു.

click me!