ഇളവുകളുടെ പശ്ചാത്തലത്തിൽ അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങിയപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് കിഷോർ സത്യ.
സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. സിനിമയോടൊപ്പം തന്നെ നിരവധി പരമ്പരകളില്‍ മികച്ച വേഷം ചെയ്ത് ശ്രദ്ധ നേടാന്‍ താരത്തിനായി. കൊവിഡ് കാലത്ത് ഏതൊരാളെയും പോലെ വീട്ടില്‍ തന്നെ ലോക്കായിരുന്നു താരവും.
ഇളവുകളുടെ പശ്ചാത്തലത്ത് അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങിയപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. മാസ്ക് വയ്ക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ കാര്യമായ ശ്രദ്ധ ചെലുത്താന്‍ പലരും തയ്യാറാകുന്നില്ലെന്നാണ് കിഷോറിന്‍റെ അനുഭവം.
കുറിപ്പിങ്ങനെ...
'ഏതാണ്ട് 40 ദിവസമെങ്കിലും ആയിക്കാണും ഞാൻ പുറത്തിറങ്ങിയിട്ട്. രണ്ട് മൂന്നു പ്രാവശ്യം സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ പോയതും കൗമുദി ടിവിക്ക് വേണ്ടി ഒരു ഇൻസ്പിറേഷൻ ഗാനം ഷൂട്ടിങ്ങിനു വേണ്ടി പോയതും ഒഴിച്ചാൽ വീട്ടിൽ തന്നെ ആയിരുന്നു.... ഇന്നാണ് നഗരം വരെ ഒരു അത്യാവശത്തിനു വേണ്ടി പോയത്'
കടകൾ മിക്കതും തുറന്നിരുന്നുവെങ്കിലും അധികം വാഹനങ്ങൾ നിരത്തിൽ കണ്ടില്ല എന്നത് ആശ്വാസം നൽകി. എന്നാൽ കടകളിൽ സാമൂഹിക അകലം പാലിക്കുന്നതിൽ നാം തീരെ ശുഷ്‌കാന്തി കാണിക്കുന്നില്ല. ഇതൊരു അപായ സൂചനയാണ്. പോലീസിനെ പേടിച്ചു മാത്രം ഹെൽമെറ്റ് വച്ചും സീറ്റ് ബെൽറ്റ് ഇട്ടും ശീലിച്ച ഒരു ജനത മാസ്ക് വയ്ക്കുന്നതും കാക്കിയെ പേടിച്ചിട്ടാണ്, അല്ലാതെ കോറോണയെ പേടിച്ചിട്ടല്ല. നാം മാറ്റേണ്ട ശീലങ്ങളും ഇതൊക്കെ തന്നെയാണ്