'ഞാന്‍ പറഞ്ഞില്ലേ നിന്‍റടുത്ത്'? പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ഷോയ്ക്കു ശേഷം വീട്ടിലെത്തിയ സിജുവിനോട് വിനയന്‍

By Web TeamFirst Published Sep 9, 2022, 8:04 PM IST
Highlights

വിനയന്‍റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രം കൂടിയാണ് ഇത്

മലയാള സിനിമയില്‍ ഏറെക്കാലത്തിനു ശേഷമാണ് ഒരു പിരീഡ് ഡ്രാമ പ്രദര്‍ശനത്തിന് എത്തുന്നത്. വിനയന്‍റെ രചനയിലും സംവിധാനത്തിലും എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് ആണ് ആ ചിത്രം. വിനയന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രം കൂടിയാണ് ഇത്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഈ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണും. സിജുവിന് വമ്പന്‍ കരിയര്‍ ബ്രേക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് റിലീസിനു ശേഷം ലഭിക്കുന്നത്. തിരുവോണ ദിനത്തില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം കണ്ടശേഷം സംവിധായകനെ കാണാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് സിജു എത്തി. അപ്രതീക്ഷിതമായി എത്തിയ തന്‍റെ നായകനെ ആശ്ലേഷത്തോടെയാണ് വിനയന്‍ സ്വീകരിച്ചത്. 

ഞാന്‍ പറഞ്ഞില്ലേ നിന്‍റടുത്ത് എന്നായിരുന്നു സിജുവിനോടുള്ള വിനയന്‍റെ ആദ്യ പ്രതികരണം. ചിത്രം വന്‍ വിജയം നേടുമെന്നും സിജുവിലെ അഭിനേതാവിനെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും റിലീസിനു മുന്‍പേ താന്‍ പറഞ്ഞിരുന്ന കാര്യം ഓര്‍മ്മിപ്പിക്കുകയായിരുന്നു വിനയന്‍. ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച സെന്തില്‍ രാജാമണി, ദീപ്തി സതി, സുരേഷ് കൃഷ്ണ തുടങ്ങിയവരും വിനയനെ കാണാന്‍ എത്തിയിരുന്നു. ഒപ്പം സിജു വില്‍സണിന്‍റെ കുടുംബവും. സിജുവിന്‍റെ ഭാര്യ ശ്രുതിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം തിയറ്ററുകളിലെത്തിയത് എന്നതും താരത്തെ സംബന്ധിച്ച് ആഹ്ലാദകരമായിരുന്നു. വിനയന്‍റെ വീട്ടില്‍വച്ച് കേക്ക് മുറിച്ച് ഒരു പിറന്നാളാഘോഷവും നടത്തിയാണ് സിജു മടങ്ങിയത്. ഇതിന്‍റെ വീഡിയോ അണിയറക്കാര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്.

ALSO READ : തിയറ്ററുകളിലെ ഓണപ്പരീക്ഷയും പാസ്സായി 'രാജീവനും വസിമും'; അഞ്ചാം വാരത്തിലും പ്രേക്ഷകരെ നേടി ചിത്രങ്ങള്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

click me!