
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാറിന്‍റെ ചലച്ചിത്ര അവാര്‍ഡ് ഗദ്ദാർ ഫിലിം അവാർഡ് ദാന ചടങ്ങിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട തെലുങ്ക് സൂപ്പര്‍താരം അല്ലു അർജുൻ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ അവഗണിച്ചുവെന്ന ആരോപണം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ജൂൺ 14-ന് നടന്ന അവാര്‍ഡ് ദാന ചടങ്ങിൽ അല്ലു അർജുൻ മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചിരുന്നു. എന്നാൽ ചടങ്ങിനിടെ അല്ലു അർജുൻ മുഖ്യമന്ത്രിയോട് അനാദരവ് കാണിച്ചുവെന്ന് ആരോപിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
വൈറലായ വീഡിയോയിൽ, അല്ലു അർജുൻ അവാർഡ് സ്വീകരിച്ച ശേഷം മുഖ്യമന്ത്രി റേവന്ത് റെഡ്ഡിക്ക് നന്ദി പറയാതെ തന്റെ ചിത്രമായ പുഷ്പ എന്ന സിനിമയിലെ ഒരു ഡയലോഗ് പറഞ്ഞുവെന്നാണ് ആദ്യം വിവാദമായ വീഡിയോയില്‍ ഉണ്ടായിരുന്നത്. ചിലർ ഇത് മുഖ്യമന്ത്രിയെ അനാദരിക്കുന്ന രീതിയിലുള്ള പ്രവൃത്തിയായി വ്യാഖ്യാനിച്ചു.
ഒപ്പം അല്ലു അർജുൻ മികച്ച നടനുള്ള അവാർഡ് മുഖ്യമന്ത്രി റേവന്ത് റെഡ്ഡിയിൽ നിന്ന് ഏറ്റുവാങ്ങി. അദ്ദേഹത്തിന് കൈകൊടുക്കുകയും എന്നാല്‍ മുഖത്ത് നോക്കാതെ നടന്നുപോയി എന്ന് പറയുന്ന വീഡിയോയായും പ്രചരിച്ചു. ഈ രണ്ട് വീഡിയോയും ആദ്യഘട്ടത്തില്‍ ചില അല്ലു അര്‍ജുന്‍ ഫാന്‍സ് തന്നെയാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ഈ രണ്ട് വീഡിയോകള്‍ വൈറലായതോടെ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും രംഗത്ത് എത്തി. ഇത് സോഷ്യല്‍ മീഡിയ പോരായി വളരുന്ന അവസ്ഥയിലാണ് പൂര്‍ണ്ണമായ വീഡിയോ എത്തിയത്.
പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അല്ലു അർജുന് അവാർഡ് നൽകുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെ ഈ ആരോപണങ്ങൾക്ക് വിരാമമായി. അതേ സമയം അല്ലു അർജുൻ തന്റെ ആരാധകർക്ക് നന്ദി പറയുകയും, ഈ അവാർഡ് വലിയ അംഗീകാരമാണെന്ന് അഭിമാനത്തോടെ പറയുകയും ചെയ്തു. 'അണ്ണാഗാരു' എന്ന് മുഖ്യമന്ത്രിയെ അല്ലു അഭിസംബോധന ചെയ്യുന്ന വീഡിയോയും പിന്നാലെ പുറത്തുവന്നു.
ഒപ്പം ചടങ്ങില്‍ അല്ലു 'പുഷ്പ' സിനിമയിലെ ഡയലോഗ് പറഞ്ഞത് രേവന്ത് റെഡ്ഡിയുടെ അനുമതിയോടെയാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയും പിന്നാലെ പുറത്തുവന്നു. നേരത്തെ പുഷ്പ പ്രീമിയര്‍ ദുരന്തത്തില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ അല്ലുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അല്ലുവും തെലങ്കാന മുഖ്യമന്ത്രിയും തമ്മില്‍ പ്രശ്നമുണ്ടെന്ന് വ്യാപകമായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന്‍റെ പാശ്ചത്തലത്തില്‍ കൂടിയാണ് അവാര്‍ഡ് ദാന ചടങ്ങിലെ വീഡിയോകള്‍ വ്യാജമായ രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ചത് എന്നാണ് സൂചന.