
നാടകീയ രംഗങ്ങൾക്കും തർക്കങ്ങൾക്കുമെല്ലാം ഒടുവിൽ താരസംഘടനയായ അമ്മയിൽ നടന്ന കൂട്ടരാജി വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും സംഘടനയെ കുറിച്ചുള്ള പോസ്റ്റുകൾ നിറയുന്നുണ്ട്. തതവസരത്തിൽ കൗതുകമുണർത്തുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം പങ്കജ് ഹോട്ടലിൽ വെച്ച് സിനിമക്കാരുടെ സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഒരു യോഗത്തിലെ രസകരമായ ഓർമ്മയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ളൊരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
വി.കെ ശ്രീരാമന്റെ വാക്കുകൾ ഇങ്ങനെ
പത്തു മുപ്പതുകൊല്ലം മുമ്പാണ്, തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൻ്റെ കോൺഫ്രൻസ് ഹാളിൽ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ ഒരു യോഗം നടക്കുകയാണ്. ഒരു സംഘടന രൂപീകരിക്കണം നടീനടന്മാരുടെ അഭ്യുന്നതി ലക്ഷ്യമാക്കി കൊണ്ട്. പ്രധാനപ്പെട്ട കർമ്മപരിപാടികളെല്ലാം ചർച്ച ചെയ്തു. അതിനു ശേഷം അദ്ധ്യക്ഷൻ ചോദിച്ചു. 'എന്താണ് ഇനി അടുത്ത പരിപാടി?' സദസ് നിശ്ശബ്ദമായി. അപ്പോൾ ഒരാൾ- ആരാണെന്ന് ഓർക്കുന്നില്ല- എഴുന്നേറ്റു നിന്നു പറഞ്ഞു.
' പണ്ട് മദ്രാസിൽ വെച്ചും ഇങ്ങനെ ഒരു വലിയ യോഗം നടന്നു. സത്യൻ സാറും നസീർ സാറും മുതൽ മലയാളത്തിലെ പ്രമുഖ നടീനടന്മാർ എല്ലാം യോഗത്തിനെത്തിയിരുന്നു. നീണ്ട ചർച്ചക്കു ശേഷം സംഘടന രൂപീകരിക്കാൻ തീരുമാനമായി.
കമ്മറ്റി രൂപീകരിച്ചു. പ്രസിഡണ്ടിനേയും സെക്രട്ടറിയേയും തിരഞ്ഞെടുത്തു. പ്രേംനസീർ പ്രസിഡണ്ട്. സെക്രട്ടറി തിക്കുറിശ്ശി. മീറ്റിംഗ് പിരിയുന്നതിനു മുമ്പ് പ്രസിഡണ്ട് കമ്മറ്റിക്കാരോട് ചോദിച്ചു. "അപ്പോൾ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി . ഇനി എന്താണ് അടുത്ത പരിപാടി?" സെക്രട്ടറി തിക്കുറിശ്ശി എഴുന്നേറ്റുനിന്നു പറഞ്ഞു. "ആദ്യം ഒരു നല്ല കെട്ടിടം വാടകക്കെടുത്ത് അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു". ഇതോടൊപ്പമുള്ള ചിത്രം അന്ന് പങ്കജ് ഹോട്ടലിൽ വെച്ച് ആരോ എടുത്തതാണ്.