2022 World Athletics Championships : ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനൊരുങ്ങി അമേരിക്ക, അത്ഭുതമാകുമോ നീരജ് ചോപ്ര

By Dr Krishna KishoreFirst Published Jul 3, 2022, 9:02 PM IST
Highlights

ഇന്ത്യൻ ആരാധകർക്ക് പ്രധാനമായും ഒരു ചോദ്യം മാത്രമേയുള്ളൂ... ടോക്കിയോ ഒളിംപിക്സ് ജേതാവായ നീരജ് ചോപ്ര ജാവലിനിൽ ലോക കിരീടം നേടുമോ?

ന്യൂയോർക്ക്: ഇതാദ്യമായാണ് ട്രാക്ക് ആൻഡ് ഫീൽഡ് ലോക ചാമ്പ്യൻഷിപ്പിന്(2022 World Athletics Championships) അമേരിക്ക വേദിയാകുന്നത്. ഇരുന്നൂറ് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകൾ അമേരിക്കയിലെ മനോഹര സംസ്ഥാനമായ ഓറിഗണിലെ(Oregon22) യൂജീനിൽ ഒരുമിക്കുമ്പോൾ കായിക ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിക്കുമെന്ന് തീർച്ച. ഇന്ത്യന്‍ പ്രതീക്ഷകളത്രയും ചുമലിലേറിയാണ് ജാവലിന്‍ താരം നീരജ് ചോപ്ര(Neeraj Chopra) അമേരിക്കയിലെത്തുക- ന്യൂയോർക്കില്‍ നിന്ന് ഡോ. കൃഷ്ണ കിഷോർ എഴുതുന്നു.  

യൂണിവേഴ്സിറ്റി ഓഫ് ഓറിഗണിന്റെ ഹേവാർഡ്‌ സ്റ്റേഡിയമാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുക. ജൂലൈ 15 മുതൽ 24 വരെയാണ് മത്സരങ്ങൾ. പുരുഷ വിഭാഗം ഹാമർ ത്രോയിലൂടെയാണ് മത്സരങ്ങൾക്ക് തിരശ്ശീല ഉയരുക. ലോക കായിക ഭൂപടത്തിൽ അത്രയൊന്നും പ്രാധാന്യമില്ലാത്ത യൂജിൻ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുമ്പോൾ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ കൊവിഡ് ഏറെക്കുറെ അകന്ന സാഹചര്യത്തിൽ വലിയ സന്നാഹങ്ങളോട് കൂടിയാണ് മത്സരങ്ങൾ നടക്കുക. പതിനായിരക്കണക്കിന് കാണികളെ ചാമ്പ്യൻഷിപ്പിന് പ്രതീക്ഷിക്കുന്നു. ഹോട്ടൽ മുറികളൊക്കെ ആറ് മാസങ്ങൾക്കു മുൻപ് തന്നെ ‘സോൾഡ് ഔട്ട്’ ആയത് സംഘാടകർക്ക് പ്രതീക്ഷ നൽകുന്നു. 

2019ൽ ദോഹയിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പതിനാല് സ്വർണമുൾപ്പെടെ 29 മെഡലുകൾ സ്വന്തമാക്കിയ അമേരിക്ക യൂജീനിലും ആധിപത്യം തുടരാൻ തയ്യാറായിക്കഴിഞ്ഞു. ദീർഘദൂര ഇനങ്ങളിൽ കെങ്കേമന്മാരായ കെനിയയാണ് അമേരിക്കയ്ക്ക് വെല്ലുവിളി.  

ഇന്ത്യൻ ആരാധകർക്ക് പ്രധാനമായും ഒരു ചോദ്യം മാത്രമേയുള്ളൂ... ടോക്കിയോ ഒളിംപിക്സ് ജേതാവായ നീരജ് ചോപ്ര ജാവലിനിൽ ലോക കിരീടം നേടുമോ? മികച്ച ഫോമിലാണ് നീരജ്. ഭാഗ്യം തുണച്ചാൽ യൂജീനിലും ത്രിവർണ പതാക ഉയരും. ലോംഗ്‍ജംപിൽ മുരളി ശ്രീശങ്കറും ഇന്ത്യക്ക്‌ പ്രതീക്ഷ നൽകുന്നു. 'ഓറിഗൺ-22' മികച്ചതാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. ഇനി കായികലോകത്തിന്‍റെ എല്ലാ കണ്ണുകളും ഹേവർഡ് സ്റ്റേഡിയത്തിലേക്ക്. 

'ഇന്ത്യയുടെ പരിശീലകനാവാന്‍ ദ്രാവിഡിനേക്കാള്‍ മികച്ച മറ്റൊരാളില്ല'; പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി

click me!