ഇതിഹാസ താരങ്ങളെ വിരല്‍ത്തുമ്പില്‍ നിര്‍ത്തി; പിന്നെ വെറും തുണിക്കട മുതലാളി; ആസാദ് റൗഫിന്‍റെ അസാധാരണ ജീവിത കഥ

By Gopala krishnanFirst Published Sep 15, 2022, 9:32 AM IST
Highlights

ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങളും പിന്നാലെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളും വന്നതോടെ റൗഫിനെ ഐസിസി വില്‍ക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകത്തു നിന്ന് ആരാധക മനസില്‍ നിന്നും പതിയെ മാഞ്ഞുപോയ റൗഫിനെക്കുറിച്ച് കേള്‍ക്കുന്നത് ലാഹോറിലെ തുണിക്കട മുതലാളിയായി ജോലി ചെയ്യുന്നു എന്നതായിരുന്നു.

കറാച്ചി: സച്ചിനും ലാറയും പോണ്ടിംഗും അക്രവും ഉള്‍പ്പെടെയുള്ള ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ നിയന്ത്രിച്ച് ഗ്രൗണ്ടില്‍ സൂപ്പര്‍ അമ്പയറായിരുന്ന പാക്കിസ്ഥാന്‍റെ ആസാദ് റൗഫ് അന്തരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം ഇന്ന് കേട്ടത്. ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയറെന്ന നിലയില്‍ ക്രിക്കറ്റ് ഫീല്‍ഡിലും പിന്നീട് ഗ്രൗണ്ടിന് പുറത്തും ഏതൊരു ത്രില്ലര്‍ മത്സരത്തെയും വെല്ലുന്ന ജീവിതത്തിന് ഉടമയായിരുന്നു റൗഫ്.

2000 മുതല്‍ 2013വരെ നീണ്ട അമ്പയറിംഗ് കരിയറില്‍ 98 ഏകദിനങ്ങളിലും 23 ടി20 മത്സരങ്ങളിലും 49 ടെസ്റ്റ് മത്സരങ്ങളിലും അമ്പയറായിരുന്ന ആസാദ് റൗഫിനെ ആരാധകര്‍ക്ക് ഓര്‍മയുണ്ടാവും. എന്നാല്‍ 2013നുശേഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് പൊടുന്നനെ റൗഫ് അപ്രത്യക്ഷനായി.

ഐസിസി മുന്‍ എലൈറ്റ് അംപയര്‍ ആസാദ് റൗഫ് അന്തരിച്ചു

ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങളും പിന്നാലെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളും വന്നതോടെ റൗഫിനെ ഐസിസി വില്‍ക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകത്തു നിന്ന് ആരാധക മനസില്‍ നിന്നും പതിയെ മാഞ്ഞുപോയ റൗഫിനെക്കുറിച്ച് കേള്‍ക്കുന്നത് ലാഹോറിലെ തുണിക്കട മുതലാളിയായി ജോലി ചെയ്യുന്നു എന്നതായിരുന്നു.

ലാഹോറിലുള്ള ലാന്ദാ ബസാറില്‍, വസ്ത്രങ്ങളും ഷൂവും വില്‍ക്കുന്ന കട നടത്തുകയായിരുന്നു മരിക്കുംവരെ ആസാദ് റൗഫ്. തുണിക്കട പൂട്ടി വീട്ടിലേക്ക് മടങ്ങും വഴിയാണ് റൗഫിന് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2013നുശേഷം ക്രിക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് 66കാരനായ റൗഫ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2013നുശേഷം ക്രിക്കറ്റില്‍ എന്തു നടക്കുന്നു എന്ന് ശ്രദ്ധിക്കാറേ ഇല്ലെന്നും റൗഫ് വ്യക്തമാക്കിയിരുന്നു. ഒത്തുകളി ആരോപണത്തിലും സംശയാസ്പദ വ്യക്തിത്വമുള്ളവരില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി എന്ന കുറ്റത്തിനും 2016ലാണ് ഐസിസിസ റൗഫിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്.

ശക്തമായ തിരിച്ചുവരവിന് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഇനി കളിക്കുക ഈ ടൂര്‍ണമെന്‍റില്‍; കൂടെ യുവതാരനിരയും

എന്നാല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തിന് പിന്നില്‍ ബിസിസിഐ ആണെന്നും തനിക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നുമായിരുന്നു അവസാന കാലം വരെയും റൗഫിന്‍റ നിലപാട്. 2012ല്‍ മുംബൈയിലെ ഒരു മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലും റൗഫ് ആരോപണവിധേയനായിരുന്നു. എന്നാല്‍ യുവതിയില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടും 2013ലെ ഐപിഎല്ലില്‍ റൗഫ് അമ്പയറായിരുന്നിട്ടുണ്ട്. റൗഫിന്‍റെ ഒരു മകന്‍ ഭിന്നശേഷിക്കാരനാണ്. മറ്റൊരു മകന്‍ അമേരിക്കയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി നാട്ടിലുണ്ട്.

click me!