
സബ്‌ക്റ്റ് ടു ഫിറ്റ്‌നസ്, ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനങ്ങളില്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ പേരിന് നേര്‍ക്ക് പലപ്പോഴും തെളിഞ്ഞു നില്‍ക്കുന്ന വാചകം. ഓസ്ട്രേലിയ എയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിന്റെ പട്ടിക പുറത്തുവിടുമ്പോഴും അതിന് മാറ്റമുണ്ടായില്ല. ഇന്ത്യ എ ടീമിനൊപ്പം ഹാര്‍ദിക്ക് കളിക്കേണ്ടതിന്റെ അനിവാര്യതയെന്തെന്ന് ചോദിച്ചാല്‍, രണ്ട് ഉത്തരമുണ്ട്. ഒന്ന്, ഹാര്‍ദിക്കിന്റെ കരിയറിനെ നിര്‍ണയിക്കാൻ പോന്നതാണ് നടക്കാനിക്കുന്ന മൂന്ന് മത്സരങ്ങള്‍, രണ്ട് ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താൻ ഹാര്‍ദിക്ക് കളത്തിലിറങ്ങിയെ മതിയാകു.
എന്തുകൊണ്ട് ഹാര്‍ദിക്ക് റീപ്ലേസബിള്‍ അല്ല എന്ന് ആദ്യം പരിശോധിക്കാം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു ടീമിന്റെ ബാലൻസിനെ, കോമ്പിനേഷനെ കാര്യമായി സ്വാധീനിക്കാൻ കഴിയുന്ന താരങ്ങളിലൊരാളാണ് ഹാര്‍ദിക്ക്. മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാൻ കഴിയുന്ന, മത്സരം ഫിനിഷ് ചെയ്യാൻ സാധിക്കുന്ന താരം. ഇതിനൊപ്പം പേസ് ബൗളിങ് ഓപ്ഷൻ കൂടിയാണ് ഹാര്‍ദിക്ക്. ടോപ് ഓര്‍ഡര്‍ കൊളാപ്‌സ് സംഭവിച്ചാലും ഇന്നിങ്സിനെ ക്യാരി ചെയ്യാൻ ഹാര്‍ദിക്കിന് കഴിയും.
അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും നിരവധി സമാന ഇന്നിങ്സുകള്‍ ഉദാഹരണമായി മുന്നിലുണ്ട്. രോഹിത് ശര്‍മ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടിള്ള ഫ്ലെക്‌സിബിലിറ്റിയുള്ള താരം, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇന്നിങ്സിന്റെ ടെമ്പൊ നിര്‍ണയിക്കാൻ ഹാര്‍ദിക്കെന്ന ബാറ്റര്‍ കേപ്പബിളാണെന്ന് ചുരുക്കം. മറ്റ് പേസര്‍മാരുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റിനും ഹാര്‍ദിക്കിനെ ഉപയോഗിക്കാം, ഹാര്‍ദിക്ക് ഒരു വിക്കറ്റ് ടേക്കിങ് ബൗളര്‍കൂടിയാണ് എന്ന വസ്തുത മുന്നിലുമുണ്ട്.
ഇത്രത്തോളം ക്രൂഷ്യലായ ഹാര്‍ദിക്ക് കോമ്പറ്റീറ്റീവ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാൻ തുടങ്ങിയിട്ട് നാല് മാസത്തോളമായിരിക്കുന്നു. പുറത്തിനും തുടയിലെ പേശികള്‍ക്കുമേറ്റ പരിക്കുകളാണ് കാരണം. പൂര്‍ണമായും. ഐപിഎല്ലിലായിരുന്നു അവസാനമായി ഹാര്‍ദിക്ക് മൈതാനത്തിറങ്ങിയത്, ടൂര്‍ണമെന്റിനിടയിലും പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക്കിന് വിശ്രമം ആവശ്യമായി വന്നിരുന്നു. എന്നാല്‍, ഇതുവരെ പൂര്‍ണമായും കായികക്ഷമത വീണ്ടെടുക്കാൻ താരത്തിന് കഴിഞ്ഞില്ല എന്ന് സ്ക്വാഡ് പ്രഖ്യാപനത്തിലെ സബ്‌ജക്റ്റു ഫിറ്റ്‌നസ് എന്ന മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഗൗതം ഗംഭീര്‍ - അജിത് അഗാര്‍ക്കര്‍ സഖ്യം തിരഞ്ഞെടുത്തത് നിതീഷ് കുമാര്‍ റെഡ്ഡിയെയായിരുന്നു. ഹാര്‍ദിക്കിനോളം സ്വാധീനം ചെലുത്താൻ യുവതാരമായ നിതീഷിന് കഴിയാതെ പോകുക മാത്രമല്ല, താരത്തിനും പരിക്കേറ്റു. ഓസ്ട്രേലിയ എയ്ക്ക് എതിരായ മത്സരങ്ങളില്‍ ഹാര്‍ദിക്കിന് കളിക്കാനായ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കും. പ്രത്യേകിച്ചും ഹാര്‍ദിക്കിന് ശരീരം എത്രത്തോളം ഏകദിന ഫോര്‍മാറ്റിനായി പാകപ്പെട്ടു എന്നതില്‍. കണ്‍സിസ്റ്റന്റായി ഹാര്‍ദിക്കിന് കളിക്കാനാകുമോയെന്നതിലും ക്ലാരിറ്റി ലഭിക്കും. റണ്‍സും വിക്കറ്റും മാത്രമായിരിക്കില്ല നിര്‍ണായകമാകുക എന്ന് ചുരുക്കം.
ഹാര്‍ദിക്കിന്റെ അവസാന ഏകദിനം 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലായിരുന്നു. ഒന്നരവര്‍ഷത്തോളമായിരിക്കുന്നു താരം ഇന്ത്യയുടെ ഏകദിന ജഴ്സി അണിഞ്ഞിട്ട്. നവംബറില്‍ ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര, ശേഷം മൂന്ന് മത്സരങ്ങള്‍ വീതം ശ്രീലങ്കയ്ക്കും സിംബാബ്വെയ്ക്കും എതിരെ. 2027 ഏകദിന ലോകകപ്പ് വരാനിരിക്കെ ഈ മൂന്ന് പരമ്പരകള്‍ നിര്‍ണായകമാണ്. ഇന്ത്യൻ ടീമിന്റെ ലോകകപ്പിനുള്ള കോമ്പിനേഷനിലേക്ക് സെലക്ടര്‍മാര്‍ എത്തുക മേല്‍പ്പറഞ്ഞ പരമ്പരകളിലെ പ്രകടനം വിലയിരുത്തിയാകും.
ന്യൂസിലൻഡിനെതിരായ അഞ്ച് ഏകദിനങ്ങള്‍ 12 ദിവസത്തിനിടെയാണ് നടക്കുന്നതും. ഹാര്‍ദിക്കിന് മുന്നിലെ വലിയ പരീക്ഷണമായിരിക്കും ഇത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തി ടോപ് ലെവലില്‍ പെര്‍ഫോം ചെയ്യുക എളുപ്പമാകില്ല. പ്രത്യേകിച്ചും വിദേശത്ത്. അതുകൊണ്ട് ശ്രീലങ്ക, സിംബാബ്വെ പരമ്പരകള്‍ ലോകകപ്പ് ടീമില്‍ ഓടിക്കയറാനുള്ള അവസാന അവസരം പോലെയായിരിക്കും. 2023 ഏകദിന ലോകകപ്പിലും ഹാര്‍ദിക്കിന് പരിക്ക് വില്ലനായിരുന്നു.