
13-ാം ഓവറിലെ നാലാം പന്തില്‍ ഹാർദിക്ക് പാണ്ഡ്യയുടെ ഷോട്ട് മിസ്‌ക്യുവായി സ്വീപ്പർ കവറില്‍ സായ്‌തേജയുടെ കൈകളില്‍ വിശ്രമിച്ചു. Things were going from bad to worse. നിശബ്ദമായ വാംഖഡയിലെ വലിയ സ്ക്രീനില്‍ ഇന്ത്യൻ സ്കോർ 77-6. എട്ടാമനായെത്തിയ അക്‌സർ പട്ടേലിന്റെ അടുക്കലേക്ക് സൂര്യകുമാർ യാദവ് നടന്നുചെല്ലുകയാണ്. അയാളുടെ മുഖത്ത് ആശങ്ക നിഴലിച്ചുകിടന്നു. ട്വന്റി 20 ലോകപ്പിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ ഒരു അസോസിയേറ്റ് രാജ്യത്തിന് മുന്നില്‍ ഇങ്ങനെ വിറച്ചു കണ്ടിട്ടില്ല ഈ സംഘത്തെ.
ഫോർമാറ്റിലെ ഇന്ത്യയുടെ ഡൊമിനൻസ് പരിഗണിക്കുമ്പോള്‍ ഏറ്റവും വലിയ അട്ടിമറിക്ക് വിശ്വകിരീടത്തിന്റെ ഓർമകള്‍ പേറുന്ന മണ്ണില്‍ കളമൊരുങ്ങുകയായിരുന്നു. യെസ്, യുഎസ്‌എ വാസ് ക്ലിനിക്കല്‍. വാംഖഡയിലെ ടു പേസ്‌ഡായുള്ള വിക്കറ്റിനെ അവർ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു. പേസർമാര്‍ക്കും സ്പിന്നർമാര്‍ക്കും ഒരുപോലെ പിന്തുണ ലഭിച്ച വിക്കറ്റ്. ബാറ്റിലേക്ക് എത്താൻ പന്ത് മടിക്കുന്ന കാഴ്ച പലകുറി കണ്ടു. നൂറാമത്തെ പന്തിലാണ് അമേരിക്ക ഒരു എക്‌സ്ട്ര വഴങ്ങിയത് പോലും.
The ball was seaming, swinging, spinning and gripping. 300 കൊതിച്ചെത്തിയവര്‍ 120ലെത്തുമോയെന്ന് തോന്നിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യക്കുണ്ടായിട്ടുണ്ട്, അന്നെല്ലാം രക്ഷകന്റെ വേഷമണിഞ്ഞ് ഒരു 18-ാം നമ്പറുകാരൻ നങ്കൂരമിട്ടിരുന്നു. ഇന്ന് അയാളില്ല, പകരമാര്. വാംഖഡെ സാക്ഷ്യം വഹിക്കാനിരുന്നത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നിനായിരുന്നു. കീഴടങ്ങാൻ ഒരുക്കമല്ലാത്ത നായകന്റെ ഇന്നിങ്സ്, അതും തന്റെ സ്വാഭാവികമായ ശൈലിക്ക് വിലങ്ങിടുന്ന സാഹചര്യങ്ങളോട് പൊരുതി.
യുഎസ്എ ബൗളര്‍മാര്‍ സൂര്യയേയും പരീക്ഷിക്കുക തന്നെയായിരുന്നു. താരത്തിന്റെ ഹിറ്റിങ് ആര്‍ക്കില്‍ നിന്ന് വിട്ടുനില്‍ക്കാൻ നിരന്തരം അവര്‍ ശ്രദ്ധിച്ചു. പ്രത്യേകിച്ചും സ്വീപ് ഷോട്ടുകളും സ്വീപ്പുകളും തടയാൻ. പക്ഷേ, സൂര്യ തന്റെ ഗെയിം പ്ലാൻ മാറ്റാൻ തയാറായി. കൂറ്റനടികളുടെ അകമ്പടിയോടെയായിരുന്നില്ല അതൊന്നു. മറിച്ച് യുഎസ്എ ഒരുക്കിയ ഫീല്‍ഡിനെ ഇന്റലിജന്റായി മാനിപുലേറ്റ് ചെയ്തായിരുന്നു. പതിനാറാം ഓവറിലെ അഞ്ചാം പന്തില്‍ നേത്രാവല്‍ക്കറിനെ നേടിയ ബൗണ്ടറി തന്നെ ഏറ്റവും വലിയ ഉദാഹരണം.
ഔട്ട് സൗഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു സ്ലോ ഷോര്‍ട്ട് ബോളായിരുന്നു അത്. വലത്തേക്ക് ചുവടുമാറി സ്ക്വയര്‍ ലെഗിലേക്ക് പന്തിനെ പറഞ്ഞയച്ചു സൂര്യ. പിന്നാലെ സ്ലോട്ടിലെത്തിയ പന്തില്‍ ഒരു ഹാഫ് ഹെലിക്കോപ്റ്റര്‍, സിക്സ്. സൂര്യക്കെതിരെ ഫിഫ്ത്ത്, സിക്സ്ത്ത് സ്റ്റമ്പ് ലൈനിലെറിയാനായിരുന്നു പിന്നീടുള്ള യുഎസ്എ ബൗളര്‍മാരുടെ ശ്രമം. ശുഭം രാഞ്ജനെ 18-ാം ഓവറിലെ ആദ്യ പന്തില്‍ അത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍, ലഭിച്ച ഫലം പ്രതീക്ഷിച്ചതായിരുന്നില്ല. സ്വീപ്പ് ചെയ്ത് ബൗണ്ടറി, സൂര്യക്ക് അര്‍ദ്ധ സെഞ്ചുറിയും.
പിന്നീടെത്തിയത് ഇന്ത്യൻ മുൻനിരയെ ഡഗൗട്ടിലേക്ക് മടക്കിയ ഷാഡ്‌ലി വാൻ ഷാൽക്വിക്കായിരുന്നു. ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി മിഡ് ഓഫിന് മുകളിലൂടെ കവറിലേക്ക്, ക്ലാസിക്ക് സൂര്യ. യോര്‍ക്കറായ നാലാം പന്ത് സ്വീപ് ചെയ്ത് സിക്സ്. ഇന്ത്യയുടെ സ്കോര്‍ 140 തൊട്ടിരിക്കുന്നു. സൂര്യയെ പതിനഞ്ചില്‍ നില്‍ക്കെ കൈവിട്ടുകളഞ്ഞ നിമിഷത്തെയോര്‍ത്ത് ശുഭം പരിതപിക്കുന്നുണ്ടായിരിക്കണം അപ്പോള്‍.
നേത്രാവല്‍ക്കറിന്റെ അവസാന ഓവറിലെ ആദ്യ പന്തും യോര്‍ക്കറായിരുന്നു. പോയിന്റിനും ബാക്ക്‌വേഡ് പോയിന്റിനും ഇടയിലൂടെ ഫോര്‍. പിന്നാലെ രണ്ട് ടിപ്പിക്കല്‍ സ്കൈ സിക്‌സുകള്‍. നാലാം പന്തില്‍ സ്കൂപ്പിലൂടെയും ബൗണ്ടറി. ഒറ്റ ഓവറില്‍ നേടിയത് 21 റണ്‍സ്. സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞ അക്കങ്ങള്‍ ഒന്ന്, ആറ്, ഒന്ന്. പത്ത് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 49 പന്തില്‍ 84 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 177. അളന്നുമുറിച്ചുള്ള അഗ്രഷനും കരുതലും ഉള്‍പ്പെട്ട ഇന്നിങ്സ്. അവസാനം നേരിട്ട 20 പന്തില്‍ സൂര്യ നേടിയത് 53 റണ്‍സ്. മറ്റ് ഇന്ത്യൻ ബാറ്റര്‍മാര്‍ ചേര്‍ന്ന് നേടിയത് കേവലം 77 റണ്‍സും.
ക്യാപ്റ്റൻസിയിലും ഇതേ മികവ് തുടര്‍ന്നു. പവര്‍പ്ലേയില്‍ സിറാജിനേയും അര്‍ഷദീപിനേയും പൂര്‍ണമായും ഉപയോഗിച്ചു. വീണത് മൂന്ന് വിക്കറ്റുകള്‍. യുഎസ്എ മത്സരത്തിലേക്ക് തിരികെയെത്തിയെന്ന് തോന്നിയ സാഹചര്യത്തില്‍ അക്സര്‍ പട്ടേലിനേയും വരുണ്‍ ചക്രവര്‍ത്തിയേയും ഉപയോഗിച്ച് ഗതി മാറ്റി. അത് മാത്രമല്ല, യുഎസ്എ ബാറ്റര്‍മാരുടെ സമ്മര്‍ദവും ഇതിലൂടെ ഉയര്‍ത്തി. ഒടുവില്‍ 29 റണ്‍സിന്റെ ജയം. കളിയിലെ താരം. സ്കൈ ഈസ് ദ ലിമിറ്റ്.