വൈറ്റ് ബോളില്‍ തല ഉയര്‍ത്തി, ടെസ്റ്റില്‍ അടപടലം, 2025ല്‍ 'ഗംഭീര'മായോ ഇന്ത്യൻ ക്രിക്കറ്റ്

Published : Dec 27, 2025, 06:03 AM IST
Team India

Synopsis

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയുടെ കിരീട ധാരണത്തോടെയാണ് പുതുവര്‍ഷം തുടങ്ങിയത്.

തിരുവനന്തപുരം: പ്രതീകഷകളും നിരാശകളും ഒരുപോലെ സമ്മാനിച്ചാണ് 2025 ഇന്ത്യൻ ക്രിക്കറ്റിനോട് വിട ചൊല്ലുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സമഗ്രാധിപത്യം തുടര്‍ന്നപ്പോഴും ടെസ്റ്റ് ക്രിക്കറ്റിലെ തുടര്‍ പരാജയങ്ങളും രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതും വൈഭവ് സൂര്യവന്‍ഷി ഉദിച്ചുയര്‍ന്നതും ഗില്ലിന്‍റെ വാഴ്ചയും വീഴ്ചയുമെല്ലാം കണ്ട ഇന്ത്യൻ ക്രിക്കറ്റില്‍ ഈ വര്‍ഷം നിറഞ്ഞുനിന്നവരില്‍ മലയാളി താരം സഞ്ജു സാംസണും ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമെല്ലാം ഉണ്ട്.ഏകദിന ലോകകപ്പ് നേടി ഇന്ത്യൻ വനിതകൾ ചരിത്രനേട്ടം സ്വന്തമാക്കിയ വർഷം കൂടിയാണ് കടന്നുപോകുന്നത്.

ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും തല ഉയര്‍ത്തി

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയുടെ കിരീട ധാരണത്തോടെയാണ് പുതുവര്‍ഷം തുടങ്ങിയത്. ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ചത് നാല് വിക്കറ്റിന്. ഒറ്റക്കളിയും തോൽക്കാതെയായിരുന്നു ഇന്ത്യയുടെ മൂന്നാം കിരീടനേട്ടം. ചാമ്പ്യൻസ് ട്രോഫി ഏറ്റവും കൂടുതൽ തവണ നേടുന്ന ടീമെന്ന റെക്കോ‍ർഡും ഇന്ത്യ സ്വന്തമാക്കി.

പിന്നാലെ ഏഷ്യാകപ്പിൽ ഇന്ത്യയുടെ വിജയത്തിന് ഇരട്ടിമധുരവും വിവാദവും. കപ്പടിച്ചത് അഞ്ച് വിക്കറ്റ് വിജയത്തോടെ. ഫൈനലിൽ ഉൾപ്പടെ ഇന്ത്യ ഏഷ്യാകപ്പിൽ പാകിസ്ഥാനെ തോൽപിച്ചത് മൂന്നുതവണ. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഏഷ്യാകപ്പിൽ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ഇന്ത്യൻ ടീം. പാകിസ്ഥാനിലെ മന്ത്രികൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ മൊഹ്സിൽ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാനും സൂര്യകുമാർ യാദവും സംഘവും തയ്യാറായില്ല. ഇതോടെ നഖ്‍വി ട്രോഫിയുമായി വേദിവിട്ടു.ചാമ്പ്യൻമാരായിട്ടും ട്രോഫിക്കായി ഇന്ത്യയുടെ കാത്തിരിപ്പ് തുടരുന്നു.

ഇതിഹാസങ്ങളുടെ പടിയിറക്കം

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോലിയുടെയും രോഹിത് ശർമ്മയുടേയും വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു. രോഹിത്തിന്റെ പിൻഗാമിയായി ശുഭ്മൻ ഗിൽ ടെസ്റ്റ് ഏകദിന ടീമുകളുടെ നായകനായി. വൈറ്റ് ബോൾ ക്രിക്കറ്റിൽ ആധിപത്യം തുടർന്നപ്പോൾ ടെസ്റ്റിൽ ഇന്ത്യ നേരിട്ടത് കനത്ത തിരിച്ചടി. ഓസ്ട്രേലിയക്ക് എതിരായ ബോർഡർ-ഗാവസ്കർ ട്രോഫി കൈവിട്ട ഇന്ത്യ നാണംകെട്ടത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ. കൊൽക്കത്തയിൽ 124 റൺസ് നേടാനാവാതെ തകർന്ന ഇന്ത്യ ഗുവാഹത്തിയിൽ 408 റൺസിന്‍റെ കനത്ത തോൽവി നേരിട്ടു.

ടെസ്റ്റിൽ ആശ്വസിക്കാനുള്ളത് ഓവലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയംമാത്രം. ഐപിഎൽ കിരീടത്തിനായുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ പതിനെട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിച്ച വർഷംകൂടിയാണ് 2025.പഞ്ചാബ് കിംഗ്സിനെ ആറ് റണ്ണിന് തോൽപിച്ചായിരുന്നു ആർസിബിയുടെ കിരീടധാരണം. പക്ഷേ, ബെംഗളൂരുവിലെ വിജയാഘോഷത്തിനിടെ 11 പേർ മരിച്ചത് കന്നിക്കിരീടത്തിന്റെ തിളക്കം കുറച്ചു.

ചരിത്രം രചിച്ച് വനിതകള്‍,ഉദിച്ചുയര്‍ന്ന് വൈഭവ്

ബാറ്റിംഗ് വിസ്മയമായി പതിനാലുകാരൻ വൈഭവ് സൂര്യവംശി. ഐപിഎല്ലിലും ഇന്ത്യൻ ജൂനിയർ ടീമുകളിലും ആഭ്യന്തര ക്രിക്കറ്റിലും റെക്കോർഡുകൾ തകർത്തുള്ള റൺവേട്ട. ഇന്ത്യൻ വനിതകൾ ആദ്യമായി ലോക ചാമ്പ്യൻമാരായതും ഈവർഷം. സെമിയിൽ ഓസ്ട്രേലിയൻ കടമ്പ കടന്ന ഇന്ത്യ ഫൈനലിൽ വീഴ്ത്തിയത് ദക്ഷിണാഫ്രിക്കയെ. ടി20 ടീമിലെ സ്ഥാനത്തിന് ഇടയ്ക്കൊന്ന് ഇളക്കം തട്ടിയെങ്കിലും മലയാളികൾക്ക് ആവേശവും അഭിമാനവുമായി സഞ്ജു സാംസൺ. പ്രഥമ ബ്ലൈൻഡ് വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ നേപ്പാളിനെ തകർത്തത് ഏഴ് വിക്കറ്റിന്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൊട്ടാല്‍ പൊള്ളുന്ന ഫോമില്‍ ഇഷാൻ കിഷൻ; ലോകകപ്പ് ടീമില്‍ സ്ഥാനം ഉണ്ടാകുമോ?
ആദ്യം ഗില്‍, അടുത്തത് സൂര്യ? ഇന്ത്യൻ നായകന്റെ ഫോം എത്രത്തോളം നിർണായകം