
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിന് പുറമെ മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്‍പ് മധ്യനിരയിലെ രണ്ട് ഒഴിവുകളിക്ക് വിശ്വസ്തരെ കണ്ടെത്തുക എന്നതാണ് ഇതില്‍ പ്രധാനം. എംഎസ് ധോണി ലോകകപ്പ് വരെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തുണ്ടാകുമെന്ന് ഏതാണ്ടുറപ്പായ സ്ഥിതിക്ക് മധ്യനിരയിലെ വിടവുകള്‍ നികത്തുക ഇപ്പോഴും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ വിശ്വസിച്ചാല്‍ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെ എം എസ് ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യും. എന്നാല്‍ നാലും ആറും സ്ഥാനങ്ങളില്‍ ഇന്ത്യക്കിപ്പോഴും വിശ്വസ്തരില്ല. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക്, അംബാട്ടി റായിഡു, സുരേഷ് റെയ്ന തുടങ്ങിയവരാണ് ഈ സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുള്ളത്. ലോകകപ്പ് ഇംഗ്ലണ്ടിലായതിനാല്‍ അജിങ്ക്യാ രഹാനെയ്ക്കും നാലാം നമ്പറില്‍ സാധ്യയുണ്ടെങ്കിലും തല്‍ക്കാലം അദ്ദേഹം ടീമില്‍ ഇല്ലാത്തതിനാല്‍ ഇവരില്‍ തന്നെയാകും ടീം മാനേജ്മെന്റും സെലക്ടര്‍മാരും പ്രതീക്ഷവെക്കുന്നത്.
വിരാട് കോലി ഇല്ലെങ്കിലും ടീമിലെ മിക്കവരുമൊപ്പം ഏറെ കാലമായി ഒരുമിച്ച് കളിക്കുന്നതിനാല്‍ നായകപദവിയില്‍ തിളങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് മത്സരത്തലേന്ന് മാധ്യമങ്ങളോട് പറഞ്ഞു. മുമ്പും കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ വലിയൊരു ടൂര്‍ണമെന്റി ടീമിനെ നയിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് രോഹിത് പറഞ്ഞു. അതിന്റെതായ ആശങ്കയും ആകാംക്ഷയും ഉണ്ട്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുമെന്ന വിശ്വാസവും. ടീമിലേക്ക് തിരിച്ചെത്തിയ അംബാട്ടി റായിഡുവും കേദാര്‍ ജാദവിനും നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്നും രോഹിത് പറഞ്ഞു. നാളത്തെ ഇന്ത്യ പാക് മത്സരത്തിനുള്ള കൗണ്ട് ഡൗണ്‍ മാധ്യമങ്ങളും ആരാധകരും തുടങ്ങിയെങ്കിലും തല്‍ക്കാലം അതെകുറിച്ച് ആലോചിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!