
ദില്ലി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ താരത്തിന് നാട്ടില്‍ തിരിച്ചെത്തിയാല്‍ ഉപജീവനത്തിന് ചായക്കച്ചവടം തന്നെ ശരണം. ഏഷ്യന്‍ ഗെയിംസില്‍ സെപക് ടാക്രോ(കാലുകൊണ്ടുള്ള വോളിബോള്‍)യില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിലെ അംഗമാണ് ഹരീഷ് കുമാര്‍. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഹരീഷ് അച്ഛന്റെ ചായക്കടയില്‍ ജോലിക്ക് കയറി.
വലിയ കുടുംബത്തിന് ആകെയുള്ള വരുമാനമാണ് ഈ ചായക്കടയെന്ന് ഹരീഷ് കുമാര്‍ പറഞ്ഞു. കുടുംബത്തിനായി അച്ഛനെ സഹായിക്കുകയെന്നത് തന്റെ കടമയാണെന്നും ഹരീഷ് പറയുന്നു.ചായക്കച്ചവടത്തിനിടയില്‍ പരിശീലനത്തിന് സമയം കിട്ടുമോ എന്ന ചോദ്യത്തിന് ഹരീഷഅ നല്‍കിയ മറുപടി ഇതായിരുന്നു. ദിവസവും നാലു മണിക്കൂര്‍ ഞാന്‍ പരിശീലനത്തിനായി മാറ്റിവെക്കും. രണ്ടു മണി മുതല്‍ ആറു മണി വരെ. തന്റെയും കുടംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാന്‍ ഒരു ജോലി അത്യാവശ്യമാണെന്നും ഹരീഷ് കുമാര്‍ പറയുന്നു.
2011 മുതലാണ് ഹരീഷ് സെപക് ടാക്രോ കളിക്കാന്‍ തുടങ്ങിയത്. ഹരീഷിന്റെ കളിയില്‍ ആകൃഷ്ടനായ പരിശീലകന്‍ ഹേംരാജ് അദ്ദേഹത്തെ സായി കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. അതിനുശേഷം സായിയില്‍ നിന്ന് പ്രതിമാസ ഫണ്ടും കിറ്റും ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായത്തിനും സായി നല്‍കുന്ന പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് ഹരീഷ് കുമാറിന്റെ അമ്മ ഇന്ദിരാ ദേവിയും സഹോദരന്‍ ധവാനും പറഞ്ഞു. സ്ഥിരവരുമാനം ലഭിക്കാന്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഹരീഷ് കുമാറിന്റെ കുടുംബം.