
നാഗ്പൂര്‍: ബൗളിംഗിനിടെ ബാറ്റ്സ്മാന്റെ ഷോട്ട് തടുക്കാനുള്ള ശ്രമത്തില്‍ നെറ്റിയില്‍ പന്തുകൊണ്ട് ബംഗാള്‍ പേസര്‍ അശോക് ദിന്‍ഡയ്ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റതിന്റെ ഞെട്ടല്‍ മാറും മുമ്പെ മുമ്പെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് മറ്റൊരു അപകട വാര്‍ത്ത കൂടി. ഇത്തവണ ബാറ്റ്സ്മാനോ ബൗളര്‍ക്കോ അല്ല പരിക്കേറ്റത്. അമ്പയര്‍ക്കായിരുന്നു. അതും ബാറ്റ്സ്മാന്റെ ഷോട്ടില്‍ നിന്നല്ലെന്നതാണ് രസകരം.
ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാമ്പ്യന്‍മാരായ വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെ 95-ാം ഓവറിലായിരുന്നു ലോംഗ് ഓഫില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോ അമ്പയറായ സി കെ നന്ദന്റെ തലയില്‍ നേരിട്ട് പതിച്ചത്. ലോംഗ് ഓഫിലേക്ക് പന്തടിച്ച് ഹനുമാ വിഹാരി അനായാസം സിംഗിളെടുത്തു. ലോംഗ് ഓഫില്‍ നിന്ന് പന്ത് ഫീല്‍ഡ് ചെയ്ത വിദര്‍ഭ ഫീല്‍ഡര്‍ പന്ത് ബൗളിംഗ് എന്‍ഡിലേക്ക് പന്ത് എറിഞ്ഞുകൊടുത്തു. ഈ സമയം പന്ത് ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്ന അമ്പയര്‍ സി കെ നന്ദന്റെ തലയിലാണ് പന്ത് നേരിട്ട് വന്നുവീണത്.
പന്ത് തലയില്‍ കൊണ്ടതോടെ വേദനകൊണ്ട് പുളഞ്ഞ അമ്പയര്‍ തലപൊത്തിപിടിച്ച് നിലത്തിരുന്നു. മെഡിക്കല്‍ സംഘം ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി അപകടമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. നന്ദനോട് ലെഗ് അമ്പയറായ നിതിന്‍ മേനോന്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അമ്പയറിംഗ് തുടര്‍ന്നു. ഇതാദ്യമായല്ല അമ്പയര്‍ നന്ദന്റെ തലയില്‍ പന്തുകൊള്ളുന്നത്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ മുംബൈയും സണ്‍റൈസേഴ്സും തമ്മിലുള്ള മത്സരത്തിനിടെയും നന്ദന്റെ തലയില്‍ പന്തുകൊണ്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!