ഇന്ത്യക്കായി ഇതുവരെ ആറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള 28-കാരനായ സർഫറാസ്, 37.1 ശരാശരിയിൽ 371 റൺസ് നേടിയിട്ടുണ്ട്. 2024-ൽ ന്യൂസിലൻഡിനെതിരെയുണ്ടായ പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കുപ്പായമണിഞ്ഞത്.

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം. കാൽവിരലിന് പരിക്കേറ്റ് പുറത്തായ യുവതാരം സായി സുദർശന് പകരം മധ്യനിര ബാറ്റർ സർഫറാസ് ഖാനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി. ബംഗളൂരുവിലെ സെന്‍റർ ഓഫ് എക്സലൻസിൽ പരിക്കില്‍ നിന്ന് മുക്തനാകാനുള്ള ചികിത്സയിലായിരുന്ന സായ് സുദർശന്‍റെ പരിക്ക് ഭേദമായെങ്കിലും പരമ്പര ആരംഭിക്കുന്നതിന് മുൻപ് പൂർണ കായികക്ഷമത കൈവരിക്കാൻ കഴിയില്ലെന്ന് ബിസിസിഐ മെഡിക്കൽ സംഘം അറിയിച്ചു. തുടർന്നാണ് പകരക്കാരനായി സർഫറാസിനെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്.

കൊളംബോയിലെത്തുന്ന സർഫറാസ് ഖാൻ അവിടെനിന്ന് ടീമിനൊപ്പം ആദ്യ ടെസ്റ്റ് നടക്കാൻ പോകുന്ന ഗാലെയിലേക്ക് തിരിക്കും. ഇന്ത്യക്കായി ഇതുവരെ ആറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള 28-കാരനായ സർഫറാസ്, 37.1 ശരാശരിയിൽ 371 റൺസ് നേടിയിട്ടുണ്ട്. 2024-ൽ ന്യൂസിലൻഡിനെതിരെയുണ്ടായ പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കുപ്പായമണിഞ്ഞത്. 150 റൺസാണ് ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ. 2024-25 ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും സര്‍ഫറാസിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. കോച്ച് ഗൗതം ഗംഭീറിന്‍റെ അനിഷ്ടം കാരണമാണ് സര്‍ഫറാസിന് ടീമിലിടം ലഭിക്കാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലൂമാണ് നടക്കുക.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, ധ്രുവ് ജൂറെൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവദത്ത് പടിക്കൽ, സാരനാഥ് ജെയിൻ, ആക്വിബ് നബി, സർഫറാസ് ഖാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക