
ബാഴ്സലോണ: പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ വീണ്ടും ബാഴ്‌സലോണയിലെത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് ഇനി പ്രസക്തിയില്ല. പ്രചരണങ്ങള്‍ നിശേധിച്ച് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ഡി കാര്‍ഡോണര്‍ രംഗത്തെത്തി. നെയ്മറെ ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു പദ്ധതിയുമില്ലെന്ന് കാര്‍ഡോണര്‍ വ്യക്തമാക്കി. നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വന്‍ പ്രചാരം ലഭിച്ചിരുന്നു.
ബാഴ്സലോണ ബോര്‍ഡിലെ ആരും തന്നെ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്ന വിഷയം ഉന്നയിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകളോട് മറുപടി പറയാനാവില്ലെന്നും കാര്‍ഡോണര്‍ ഒരു റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ബാഴ്സയില്‍ ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരുമായി നല്ല അടുപ്പമാണ് നെയ്മര്‍ക്കും. താരം ക്ലബ് വിട്ട് പിഎസ്ജിയില്‍ ചേര്‍ന്നപ്പോഴും ആ അടുപ്പത്തിന് കോട്ടമൊന്നും സംഭവിച്ചില്ല. 2017 ജൂലൈയാണ് ബ്രസീലിയന്‍ താരം പാരീസിലേക്ക് പറക്കുന്നത്.
നാല് വര്‍ഷമാണ് നെയ്മര്‍ ബാഴ്സലോണയില്‍ പന്തുതട്ടിയത്. ഇതിനിടക്ക് രണ്ട് ലാലിഗാ കിരീടങ്ങളും 2015ലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും പങ്കാളിയായി. ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനാണ് നെയ്മറുടെ ആഗ്രഹമെങ്കിലും അത് സാധിച്ചില്ലെങ്കില്‍ റയല്‍ മാഡ്രിഡിലാവും താരം തെരഞ്ഞെടുക്കുക.
റയലിലെ നിരവധി താരങ്ങള്‍ കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ നെയ്മറെ ടീമിലേക്കു ക്ഷണിച്ചിരുന്നു. പിഎസ്ജി നേതൃത്വം നെയ്മറെ വിട്ടു കൊടുക്കാന്‍ തയ്യാറാണെന്നാണ് സൂചനകള്‍. ഈ സീസണിലാണെങ്കില്‍ 220 ദശലക്ഷം യൂറോയും അടുത്ത സീസണു ശേഷമാണെങ്കില്‍ 200 ദശലക്ഷം യൂറോയുമാണ് അവര്‍ ട്രാന്‍സ്ഫര്‍ തുകയായി പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!