
റിയാദ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലാറ്റിനമേരിക്കൻ എതിരാളികളായ അർജന്റീനക്കെതിരെ ബ്രസീലിന് ജയം. ഇഞ്ച്വറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ നേടിയ ഒരു ഗോളിന്റെ പിൻബലത്തിലാണ് ബ്രസീൽ ജയിച്ചുകയറിയത്.
മെസ്സി ഇല്ലാതെ ഇറങ്ങിയിട്ടും ഇഞ്ച്വറി ടൈം വരെ പിടിച്ചു നിൽക്കാനായതിൽ അർജന്റീനയ്ക്ക് ആശ്വസിക്കാം. അല്ലെങ്കിൽ ഗോൾ വഴങ്ങിയ ആ ഒരൊറ്റ നിമിഷത്തെ ശപിക്കാം. എന്തായാലും ഇഞ്ച്വറി സമയത്ത് പിറന്ന ആ ഗോൾ വിരസമായ സമനിലയിൽ അവസാനിക്കുമായിരുന്ന കളിയെ ബ്രസീലിന്റെ വരുതിയിലാക്കി.
കളിയുടെ 63 ശതമാനവും ബോൾ കയ്യിൽ വച്ചെങ്കിലും മെസ്സിയില്ലാത്ത അർജന്റീനക്കെതിരെ ഗോൾ നേടാൻ ബ്രസീൽ വിയർക്കുന്ന കാഴ്ചക്കായിരുന്നു കിംഗ് അബ്ദുല്ല സ്പോർട്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നെയ്മറും കുട്ടീഞ്ഞോയും ഫിർമിനോയും ഗോൾ കണ്ടെത്താനാകാതെ വിയർത്തു. അഗ്വിറോയും ഹിഗ്വയ്നും എയ്ഞ്ചൽ ഡി മരിയയും ഇല്ലാതിരുന്നിട്ടും ബ്രസീലിന്റെ മുൻനിര ഓടി തളർന്നു.
ഒടുവിൽ തോൽവിയോളം പോന്ന സമനില മുന്നിൽക്കണ്ട നിമിഷത്തിലായിരുന്നു ആ ഗോൾ വന്നത്. നെയ്മർ തൊടുത്ത കോർണർ കിക്ക് അർജന്റീനൻ ഗോൾ കീപ്പർ സെർജിയോ റോമിറോയെ കബളിപ്പിച്ച് മിറാൻഡ വലയ്ക്കുള്ളിൽ എത്തിച്ചു. 93- മിനിട്ടിലായിരുന്നു ആ ഹെഡ്ഡർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!