
ഇന്‍ഡോര്‍: ടെസ്റ്റില്‍ മുട്ടി നിന്ന് എതിരാളികളുടെ ക്ഷമ പരീക്ഷിക്കുന്ന ചേതേശ്വര്‍ പൂജാരയെ മാത്രമെ ആരാധകര്‍ കണ്ടിട്ടുള്ളു. എന്നാല്‍ ടി20യില്‍ അടിച്ചു തകര്‍ക്കാനും തനിക്കറിയാമെന്ന് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പൂജാര. റെയില്‍വേസിനെതിരായ സൗരാഷ്ട്രയയുടെ ആദ്യ മത്സരത്തില്‍ 61 പന്തില്‍ സെഞ്ചുറി അടിച്ചാണ് പൂജാര വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
14 ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിംഗ്സ്. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത പൂജാര അടിച്ചു തകര്‍ത്തതോടെ റെയില്‍വേസിനെതിരെ സൗരാഷ്ട്ര 20 ഓവറില്‍ അടിച്ചെടുത്തത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ്. ഹര്‍വിക് ദേശായിക്കൊപ്പം(24 പന്തില്‍ 34) ഓപ്പണിംഗ് വിക്കറ്റില്‍ 8.5 ഓവറില്‍ 85 റണ്‍സാണ് പൂജാര അടിച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ റോബിക്കൊപ്പം(31 പന്തില്‍ 46) 82 റണ്‍സും പൂജാര കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചെങ്കിലും ഐപിഎല്‍ താരലേലത്തില്‍ പൂജാരയെ ഒരു ടീമും ലേലത്തിലെടുത്തിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടതിന്റെ റെക്കോര്‍ഡും പൂജാര സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!