
വാണ്ടറേഴ്സ്: ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചാഹലിനും കുല്‍ദീപിനും മുന്നില്‍ കറങ്ങിവീണ ദക്ഷിണാഫ്രിക്ക പിങ്ക് ഏകദിനത്തില്‍ ഇരുവരെയും അടിച്ചുപറത്തി വിജയവര കടന്നപ്പോള്‍ അതില്‍ നിര്‍ണായകമായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍റിക് ക്ലാസന്റെ ഇന്നിംഗ്സായിരുന്നു. 27 പന്തില്‍ 43 റണ്‍സടിച്ച ക്ലാസന്‍ മത്സരത്തിലെ വിജയശില്‍പിയുമായി.
മത്സരത്തിന്റെ 22-ാം ഓവറില്‍ ചാഹലിനെതിരെ ക്ലാസന്‍ കളിച്ച ഒരു അസാധാരണ ഷോട്ട് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ ഷോട്ടിനെ എന്തുപേരിട്ട് വിളിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ചാഹലിന്റെ പന്ത് ടേണ്‍ ചെയ്ത് വീണ്ടും പുറത്തേക്ക് പോയെങ്കിലും അസാധാരണ ഫൂട്ട്‌വര്‍ക്കിലൂടെ ക്ലാസന്‍ അത് സ്ക്വയര്‍ ലെഗ് ബൗണ്ടറി കടത്തുകയായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ സ്റ്റെപ്പ് ഔട്ടും റിവേഴ്സ് സ്വീപും പാഡില്‍ സ്വീപുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ഷോട്ട് ഒരു ബാറ്റ്സ്മാന്‍ കളിക്കുന്നത് ആദ്യമായായിട്ടായിരുന്നു.
അത് ക്ലാസന്റെ ബാറ്റില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ വൈഡ് വിളിക്കേണ്ടിയിരുന്ന പന്തായിരുന്നു. ക്സാസന്റെ ഫൂട്ട്‌വര്‍ക്കിനനുസരിച്ച് ധോണിയും മാറിയെങ്കിലും കൃത്യമായി കണക്ട് ചെയ്താണ് ക്ലാസന്‍ ബൗണ്ടറി നേടിയത്. ആരാധകരില്‍ ചിലര്‍ ഇതിനെ വട്ടന്‍ ഷോട്ട് എന്നുവിളിച്ചപ്പോള്‍ മറ്റു ചിലര്‍ ഡിവില്ലിയേഴ്സിന്റെ പ്രകടനത്തോടാണ് ഉപമിച്ചത്.
ഇടിമിന്നല്‍ പലതവണ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ജീവന്‍ നിലനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!