മുൻ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ് സി, 2026-27 സീസൺ മുതൽ ലീഗിൽ നിന്ന് പിന്മാറുന്നതായി സ്ഥിരീകരിച്ചു. എഐഎഫ്എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെട്ടതാണ് ഈ തീരുമാനത്തിന് പിന്നിൽ.
ഭുവനേശ്വര്‍: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്.സി 2026-27 സീസണില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ലീഗില്‍ ഒമ്പത് വര്‍ഷം നീണ്ട പ്രയാണത്തിന് ശേഷമാണ് ക്ലബ്ബിന്റെ ഈ സുപ്രധാന തീരുമാനം. ലീഗിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി എഐഎഫ്എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ക്ലബ്ബ് പിന്മാറുന്നത്.
പുതുക്കിയ വാണിജ്യ ചട്ടക്കൂടിന്റെ ഭാഗമായി 55 ലക്ഷം രൂപയുടെ ആദ്യ ഗഡു അടയ്ക്കാനുള്ള അവസാന തീയതിക്കുള്ളില്‍ തുക നല്‍കാന്‍ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. ജൂലൈ 20നകം ഫീസ് അടയ്ക്കാനായിരുന്നു നിര്‍ദ്ദേശം. പിന്നീട് ജൂലൈ 31 വരെ സമയം നീട്ടി നല്‍കിയെങ്കിലും ജംഷഡ്പൂര്‍ എഫ് സി പണമടയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന്, '2026-27 സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ് സി പങ്കെടുക്കില്ലെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു' എന്ന് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ഐഎസ്എല്ലില്‍ നിന്ന് പിന്മാറിയെങ്കിലും ഇന്ത്യയിലെ ഫുട്‌ബോള്‍ വികസനത്തിനും താഴേ തലത്തിലുള്ള പരിശീലനങ്ങള്‍ക്കും ഒപ്പം ഉണ്ടാകുമെന്ന് ക്ലബ്ബ് അറിയിച്ചു. രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളെ കണ്ടെത്തി ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ക്ലബ്ബിന്റെ ചരിത്രം
2017-ല്‍ ടാറ്റാ സ്റ്റീല്‍ ഐഎസ്എല്‍ എക്‌സ്പന്‍ഷന്‍ സ്ലോട്ട് സ്വന്തമാക്കിയതിനെ തുടര്‍ന്നാണ് ജംഷഡ്പൂര്‍ എഫ് സി സ്ഥാപിതമായത്. കോച്ച് ഓവന്‍ കോയിലിന്റെ കീഴില്‍ 2021-22 സീസണിലെ ഐഎസ്എല്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയത് ക്ലബ്ബിന്റെ എക്കാലത്തെയും വലിയ നേട്ടമാണ്. 2025-26 ഐഎസ്എല്‍ സീസണില്‍ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും സ്ഥിരതയാര്‍ന്നതും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ ക്ലബ്ബുകളിലൊന്നിന്റെ പിന്മാറ്റം ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ നഷ്ടമായിരിക്കുകയാണ്.

