
മുംബൈ: ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന് വാദിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്‌സ് താരം ദീപാ കര്‍മാകറിന്‍റെ 'സ്‌മോള്‍ വണ്ടര്‍'(Small Wonder) എന്ന പുസ്‌തകത്തിന്‍റെ പ്രകാശനവേളയിലാണ് ഇതിഹാസ ക്രിക്കറ്റ് താരം നിലപാട് വ്യക്തമാക്കിയത്.
ക്രിക്കറ്റര്‍ എന്ന നിലയ്ക്ക് ഗെയിം ആഗോളമാകാനാണ് ആഗ്രഹം. റിയോ ഒളിംപിക്‌സ് വേളയില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ക്രിക്കറ്റ് ഒളിംപിക്സില്‍ പങ്കെടുപ്പിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ ഇതിന് മുന്‍പ് മറ്റ് ടീമുകള്‍ക്ക് തയ്യാറെടുക്കാനുള്ള അവസരം നല്‍കണം. ഏകദിനം, ടി20, ടി10 എന്നിങ്ങനെ വിവിധ ഫോര്‍മാറ്റുകള്‍ ക്രിക്കറ്റിനുണ്ട്. അതിനാല്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ അനായാസം കഴിയുമെന്നും സച്ചിന്‍ പറഞ്ഞു.
ചടങ്ങില്‍ ദീപാ കര്‍മാകറിനെ സച്ചിന്‍ പ്രശംസിച്ചു. രാജ്യത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ആയിരക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കാന്‍ ദീപയ്ക്കായി എന്ന് സച്ചിന്‍ പറഞ്ഞു. റിയോ ഒളിംപി്ക്‌സില്‍ വോള്‍ട്ട് ഇനത്തില്‍ മികവ് കാട്ടി വിസ്‌മയിപ്പിച്ച താരമാണ് ദീപാ കര്‍മാകര്‍. ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റ് ആണ് ദീപ. ടോക്കിയോയില്‍ നടക്കുന്ന 2020 ഒളിംപിക്‌സിനായി തയ്യാറെടുക്കുകയാണ് താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!