
സിഡ്നി: സിഡ്‌നിയില്‍ ഓസീസ് ബൗളിംഗ് വമ്പിനെ അതിര്‍ത്തികടത്തുന്ന പ്രകടനമാണ് ചേതേശ്വര്‍ പൂജാര കാഴ്‌ച്ചവെച്ചത്. ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സകലെ ലിയോണിന് പൂജാരയെ പുറത്താക്കാനായെങ്കിലും ടെസ്റ്റ് ചരിത്രത്തിലെ മികച്ച ഇന്നിംഗ്സുകളിലൊന്നിനാണ് സിഡ്നി സാക്ഷ്യംവഹിച്ചത്. 373 പന്തുകള്‍ നേരിട്ട് 22 ബൗണ്ടറികള്‍ പറത്തിയായിരുന്നു പൂജാരയുടെ മാരത്തണ്‍ ഇന്നിംഗ്സ്.
സിഡ്‌നിയില്‍ ഓസീസ് മോഹങ്ങള്‍ തല്ലിക്കെടുത്തിയ ഈ ഇന്നിംഗ്സിന് വലിയ കയ്യടിയാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിക്കുന്നത്. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ വിശേഷണമാണ് ഇതിലൊന്ന്. ഈ സീരിസിലെ എല്ലാ ബാറ്റ്സ്‌മാന്‍മാര്‍ക്കും ടെസ്റ്റ് ക്രിക്കറ്റില്‍ പൊതുവായും വലിയ പാഠമാണ് പൂജാരയുടെ ഇന്നിംഗ്സ് എന്നായിരുന്നു വിഖ്യാത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍റെ ട്വീറ്റ്.
വ്യക്തിഗത സ്‌കോര്‍ 193ല്‍ നില്‍ക്കേ ലിയോണിന് റിട്ടേണ്‍ ക്യാച്ച് നല്‍കി പൂജാര പുറത്തായി. ഈ പരമ്പരയിലെ മൂന്നാം സെഞ്ചുറിയാണ് പൂജാര നേടിയത്. ആദ്യ ടെസ്റ്റില്‍ 123 റണ്‍സും മൂന്നാം ടെസ്റ്റില്‍ 106 റണ്‍സും പൂജാര നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ സീരിസില്‍ 1000ത്തിലധികം പന്ത് നേരിടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടത്തില്‍ എത്താനായതും പൂജാരയുടെ ടെസ്റ്റ് ഇന്നിംഗ്സിന്‍റെ മഹത്വം വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!