ജമ്മു കശ്മീരിലെ പുല്‍വാമയില്‍, ക്രിക്കറ്റ് മത്സരത്തിനിടെ ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ പതിച്ച യുവതാരത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. 

ജമ്മു: പലസ്തീന്‍ ലോഗോ ഹെല്‍മറ്റില്‍ പതിച്ച് മാച്ചിനിറങ്ങി യുവ ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം തുടങ്ങി ജമ്മു കശ്മീര്‍ പോലീസ്. പുല്‍വാമ സ്വദേശിയായ ഫുര്‍ഖാന്‍ ഉള്‍ ഹഖിനെതിരെയാണ് അന്വേഷണം. ഫുര്‍ഖാനെയും, ടൂര്‍ണമെന്റ് സംഘാടകനെയും ചോദ്യം ചെയ്യാന് വിളിപ്പിച്ചു. യുവാവിന്റെ രാഷ്ട്രീയ ബന്ധങ്ങളടക്കം അന്വേഷിക്കുമെന്ന് പോലീസ്. ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതിനിടെയാണ് ഫുര്‍ഖാന്‍ മത്സരത്തിനിറങ്ങിയത്. അതേസമയം ടൂര്‍ണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു.

ബാറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയായിരുന്നു. ബിസിസിഐയുടെ കീഴില്‍ സംസ്ഥാന അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കളിക്കാര്‍ക്ക് ഇതുപോലെയുള്ള അനൗദ്യോഗിക ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ അനുമതിയില്ല. നേരത്തേ 'ഇന്ത്യന്‍ ഹെവന്‍ പ്രീമിയര്‍ ലീഗ്' എന്ന പേരില്‍ ശ്രീനഗറില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റും വിവാദമായിരുന്നു.

വിദേശ താരങ്ങളായ ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, തിസാര പെരേര തുടങ്ങി താരങ്ങള്‍ ടൂര്‍ണമെന്റ് കളിക്കാനെത്തി. എന്നാല്‍ മത്സരങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് സംഘാടകര്‍ മുങ്ങി. ഇതോടെ താരങ്ങളും അംപയര്‍മാരും പെരുവഴിയിലായി. മൊഹാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവ സൊസൈറ്റിയാണ് എട്ടു ടീമുകളെ പങ്കെടുപ്പിച്ച് ഈ ടൂര്‍ണമെന്റ് നടത്തിയത്.

YouTube video player