വിക്കറ്റ് വലിച്ചെറിഞ്ഞ് ബാറ്റ്സ്‌മാന്‍മാര്‍; ഇന്ത്യ പ്രതിരോധത്തില്‍

By Web TeamFirst Published Dec 6, 2018, 9:25 AM IST
Highlights

തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യ 41 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 109 റണ്‍സെന്ന നിലയിലാണ്.

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ പൊരുതുന്നു. തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യ 41 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 109 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സുമായി പൂജാരയും 16 റണ്‍സുമായി പന്തുമാണ് ക്രീസില്‍. നൂറിലധികം പന്ത് നേരിട്ട് പൂജാര പ്രതിരോധിച്ച് കളിക്കുമ്പോള്‍ കൂറ്റനടികളിലൂടെ ബൗളര്‍മാരെ പ്രതിരോധത്തിലാക്കാനാണ് പന്തിന്‍റെ ശ്രമം.  

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ഓസീസ് പേസ് ത്രയം തുടക്കത്തിലെ വരിഞ്ഞുമുറുക്കുകയായിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചു. സഹ ഓപ്പണര്‍ വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. 

നാലാമനായെത്തിയ നായകന്‍ വിരാട് കോലിയെ മൂന്ന് റണ്‍സില്‍ നില്‍ക്കേ കമ്മിണ്‍സ് ഡ്രസിംഗ് റൂമിലേക്ക് മടക്കി. തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഖവാജയുടെ പറക്കും ക്യാച്ചിലാണ് കമ്മിണ്‍സ് ഇന്ത്യന്‍ നായകനെ വീഴ്‌ത്തിയത്. മധ്യനിരയില്‍ പ്രതിരോധക്കോട്ടെ കെട്ടുമെന്ന് കരുതിയ രഹാനെയെ(13) ഹെയ്‌സല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. 

എന്നാല്‍ രണ്ടാം സെഷനില്‍ ആക്രമിച്ച് കളിച്ചുതുടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് ആവേശമാണ് വിനയായത്. 38-ാം ഓവറിലെ രണ്ടാം പന്തില്‍ ലിയോണെ രോഹിത് സിക്‌സര്‍ പറത്തി. ഭാഗ്യം കൊണ്ടാണ് പന്ത് അതിര്‍ത്തികടന്നത്. എന്നാല്‍ തൊട്ടടുത്ത പന്തിലും സിക്‌സിനുള്ള ഹിറ്റ്‌‌മാന്‍റെ ശ്രമം ഹാരിസിന്‍റെ കൈകളില്‍ അവസാനിച്ചു. 61 പന്തില്‍ 37 റണ്‍സാണ് രോഹിത് നേടിയത്. പൂജാരയുടെ പ്രതിരോധം മാത്രമാണ് ഇതിനിടയ്ക്ക് ഇന്ത്യ കാട്ടിയ കരുത്ത്. 


 

click me!