
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ഒരു ടീമിനെതിരായ തുടര്‍ച്ചയായ പരമ്പര ജയങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര ജയമാണിത്. വിന്‍ഡിസിനെതിരെ തുടര്‍ച്ചയായി പത്ത് ടെസ്റ്റ് പരമ്പരകള്‍ ജയിച്ച ദക്ഷിണാഫ്രിക്കയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമാണ് ദില്ലി ടെസ്റ്റിലെ ഏഴ് വിക്കറ്റ് ജയത്തോടെ ഇന്ത്യയും എത്തിയത്.
2002 മുതല്‍ 2025വരെ വിന്‍ഡീസിനെതിരെ കളിച്ച 10 ടെസ്റ്റ് പരമ്പരകളും ജയിച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പം എത്തിയത്. 1998-2024 കാലയളവിലാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെതിരെ തോല്‍വിയറിയാതെ 10 പരമ്പരകൾ ജയിച്ചത്. 2000 മുതല്‍ 2022വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയ വിന്‍ഡീസിനെതിരെ തോല്‍വിയറിയാതെ 9 പരമ്പരകള്‍ ജയിച്ചിരുന്നു. ഇന്ത്യയില്‍ വിന്‍ഡീസ് തോല്‍ക്കുന്ന തുടര്‍ച്ചയായ ആറാം ടെസ്റ്റാണിത്. വെസ്റ്റ് ഇന്‍ഡിസിന്‍റെ നിലവിലെ പരിശീലകനായ ഡാരന്‍ സമി 2013ല്‍ ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യയില്‍ തോറ്റു തുടങ്ങിയ ശേഷം പിന്നീട് ഒരു മത്സരത്തില്‍ സമനില നേടാന്‍ പോലും വിന്‍ഡീസിനായിട്ടില്ല.
വിന്‍ഡീസിനെതിരായ ജയത്തോടെ മറ്റൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. എതിരാളികൾക്കെതിരെ തോല്‍വിയറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ. വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ 27-ാം ടെസ്റ്റിലാണ് ഇന്ത്യ തോല്‍ക്കാതിരുന്നത്. 1930 മുതല്‍ 1975വരെ ന്യൂിസലന്‍ഡിനെതിരെ തോല്‍വിയറിയാതെ 47 ടെസ്റ്റുകള്‍ കളിച്ച ഇംഗ്ലണ്ടിന്‍റെ പേരിലാണ് ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ കളിച്ചതിന്‍റെ റെക്കോര്‍ഡ്. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നായകനായി ചുമതലയേറ്റ ഗില്‍ അഞ്ച് മത്സര പരമ്പര 2-2 സമനിലയാക്കിയിരുന്നു. ഗില്ലിന് കീഴില്‍ കളിച്ച ഏഴ് ടെസ്റ്റില്‍ നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യ നേടിയത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ക്യാപ്റ്റനായശേഷം ആദ്യ അഞ്ച് ടെസ്റ്റുകളിലും തോറ്റ രണ്ടാമത്തെ വിന്‍ഡീസ് ക്യാപ്റ്റനെന്ന നാണക്കേട് റോസ്റ്റണ്‍ ചേസിന്‍റെ തലയിലായി. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചേസിന്‍റെ നേതൃത്വത്തിലിറങ്ങിയ വിന്‍ഡീസ് 0-3ന് തോറ്റിരുന്നു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാണ് ക്യാപ്റ്റനായ ആദ്യ അഞ്ച് ടെസ്റ്റിലും തോറ്റ ആദ്യ വിന്‍ഡീസ് നായകന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!