ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം അനിശ്ചിതത്വത്തില്‍; കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് ബിസിസിഐ

By Web TeamFirst Published Feb 20, 2019, 1:48 PM IST
Highlights

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മല്‍സരവും അനിശ്ചിതത്വത്തില്‍. പാക്കിസ്ഥാനെതിരെ കളിക്കണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. ഈ മാസം 27ലെ ഐസിസി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മല്‍സരവും അനിശ്ചിതത്വത്തില്‍. പാക്കിസ്ഥാനെതിരെ കളിക്കണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. ഈ മാസം 27ലെ ഐസിസി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് ബിസിസിഐ അറിയിച്ചു. മെയ് 30നാണ് ഇംഗ്ലണ്ടില്‍ ലോകകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. ജൂണ്‍ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് മത്സരം. 

എന്നാല്‍ പുല്‍വാമ ഭീകരാക്രമണം കണക്കിലെടുത്ത് പാക്കിസ്ഥാനെതിരെയുള്ള മല്‍സരം ഉപേക്ഷിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്നുള്‍പ്പെടെ ആവശ്യമുയര്‍ന്നു. അതിര്‍ത്തികാക്കുന്ന സൈനികരുടെ ജീവനെടുക്കാന്‍ ഭീകരരെ പറഞ്ഞുവിട്ട പാക്കിസ്ഥാനെതിരെ എന്തിന് കളിക്കണം എന്ന് ഹര്‍ഭജന്‍ സിംഗ്, കീര്‍ത്തി ആസാദ് തുടങ്ങിയവര്‍ ചോദിക്കുന്നു. മത്സരം ബഹിഷ്‌ക്കരിച്ചാല്‍ പോലും അത് ഇന്ത്യയുടെ കിരീട സാധ്യതയെ ബാധിക്കില്ലെന്നും വിമര്‍ശകര്‍ ചുണ്ടിക്കാട്ടുന്നു. 

10 ടീമുകളാണ് മല്‍സരിക്കുന്നത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തല്‍ ഒമ്പത് മത്സരങ്ങള്‍ വീതം ഒരോ ടീമും കളിക്കും. ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലെത്തും. ഇന്ത്യശക്തമായ ടീമായതിനാല്‍ ഒരു മല്‍സരം ഉപേക്ഷിച്ചാലും ഒന്നും സംഭവിക്കില്ലെന്നാണ് ഇവരുടെ പക്ഷം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് മത്സരത്തിനെതിരെ രംഗത്ത് വന്നു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാവത്ത സാഹചര്യത്തില്‍ എന്തിന് ക്രിക്കറ്റ് കളിക്കണമെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയഅഭിമുഖത്തില്‍ രവി ശങ്കര്‍ പ്രസാദ് ചോദിച്ചു. 

മത്സരം ബഹിഷ്‌ക്കിരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. മത്സരം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐയില് നിന്ന് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടിലെന്ന്് ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. അതേ സമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇക്കാര്യം എക്‌സിക്യൂട്ടീവ് യോഗത്തില്‍പ്രത്യേകംചര്‍ച്ച ചെയ്യാനാണ് ഐസിസിയുടെ തീരുമാനം.

click me!