
രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറിനെ മറുപടി പറയാനിറങ്ങിയ വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു.
27 റണ്‍സെടുത്ത് ക്രീസില്‍ നില്‍ക്കുന്ന റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോററര്‍. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ(2) വിക്കറ്റ് നഷ്ടമായ വിന്‍ഡീസിന് പിന്നീട് ഒരു കൂട്ടുകെട്ടുപോലും പടുത്തുയര്‍ത്താനിയല്ല. പവല്‍(1), ഹോപ്(10), ഹെറ്റ്മിയര്‍(10), ആംബ്രിസ്(12), ഡൗറിച്ച്(10) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ പുറത്തായത്. ഇന്ത്യക്കായി ഷാമി രണ്ടും അശ്വിന്‍, ജഡേജ, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ പൃഥ്വി ഷാക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറികളും റിഷഭ് പന്തിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്. 230 പന്തില്‍ 139 റണ്‍സെടുത്ത കോലി ടെസ്റ്റിലെ 24-ാം സെഞ്ചുറിയാണ് കുറിച്ചത്. അഞ്ചാം വിക്കറ്റില്‍ റിഷഭ് പന്തുമൊത്ത് കോലി 164 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. രണ്ടാം സെഞ്ചുറിയിലേക്ക് കുതിച്ച പന്ത് 92 റണ്‍സില്‍ നില്‍ക്കെ ദേവേന്ദ്ര ബിഷുവിനെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. 84 പന്തിലായിരുന്നു പന്ത് 92 റണ്‍സടിച്ചത്.
പന്ത് പുറത്തായതിനുശേഷം ക്രീസിലെത്തിയ ജഡേജയും ഏകദിനശൈലിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. 132 പന്തില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയിലെത്തിയ ജഡേജ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കുകയും ചെയ്തു. ജഡേജയുടെ സെഞ്ചുറി പൂര്‍ത്തിയായ ഉടനെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷു നാലു വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!