
ഇന്‍ഡോര്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 246 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച കൊല്‍ക്കത്ത നരെയ്‌ന്‍- കാര്‍ത്തിക്- റസല്‍ വെടിക്കെട്ടില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. വെടിക്കെട്ട് ആര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സുനില്‍ നരെയ്നാണ് കൊല്‍ക്കത്തയ്ക്ക് നെടുംതൂണായത്. കിംഗ്സ് ഇലവനായി നാല് വിക്കറ്റ് വീഴ്ത്തിയ ടൈ മാത്രം തിളങ്ങി.
ഇന്‍ഡേറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബാറ്റിംഗ് കരുത്ത് കാട്ടുകയായിരുന്നു നൈറ്റ് റൈഡേഴ്സ്. 27 റണ്‍സെടുത്ത ലിന്നിനെ ടൈ തുടക്കത്തിലെ പുറത്താക്കിയെങ്കിലും കൊല്‍ക്കത്ത പതറിയില്ല. സുനില്‍ നരെയ്ന്‍ ഒരിക്കല്‍ കൂടി ബാറ്റിംഗ് കരുത്ത് കാട്ടിയപ്പോള്‍ പവര്‍ പ്ലേയില്‍ പിറന്നത് 59 റണ്‍സ്. 26 പന്തില്‍ നരെയ്ന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് ഉത്തപ്പയെ കാഴ്ച്ചക്കാരനാക്കി നരെയ്ന്‍ കത്തിക്കയറുകയായിരുന്നു.
എന്നാല്‍ ഉത്തപ്പയെയും നരെയ്നെയും മടക്കി 12-ാം ഓവറില്‍ ടൈ ആഞ്ഞടിച്ചു. നരെയ്ന്‍ 36 പന്തില്‍ 75 റണ്‍സും ഉത്തപ്പ 17 പന്തില്‍ 24 റണ്‍സുമാണ് എടുത്തത്. എന്നാല്‍ കൊല്‍ക്കത്ത സ്കോര്‍ 12 ഓവറില്‍ 130ലെത്തി. പിന്നാലെ സ്റ്റേഡിയത്തില്‍ കണ്ടത് റസല്‍- കാര്‍ത്തിക് ഷോ. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ കിംഗ്സ് ഇലവന് 17-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. വീണ്ടും കൊല്‍ക്കത്തയ്ക്ക് വില്ലനായത് ടൈ. 14 പന്തില്‍ 31 റണ്‍സെടുത്ത റസല്‍ പുറത്ത്.
എന്നാല്‍ അതേ ഓവറില്‍ തന്നെ കൊല്‍ക്കത്ത 200 പിന്നിട്ടു. റാണ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സര്‍ നേടി. തകര്‍ത്തടിച്ച കാര്‍ത്തിക് 22 പന്തില്‍ സീസണില്‍ തന്‍റെ ആദ്യ അര്‍ദ്ധ ശതകം കണ്ടെത്തി. എന്നാല്‍ 50ല്‍ നില്‍ക്കേ കാര്‍ത്തികിനെയും 11ല്‍ വെച്ച് റാണയെയും പഞ്ചാബിന് പറഞ്ഞയക്കാന്‍ കഴിഞ്ഞു. അവസാന പന്തുകളില്‍ കൊല്‍ക്കത്തന്‍ വെടിക്കെട്ട് ഗില്ലും (എട്ട് പന്തില്‍ 16)സിര്‍ലിസും(ഒരു പന്തില്‍ ആറ്) പൂര്‍ത്തിയാക്കിയപ്പോള്‍ 245 എന്ന കൂറ്റന്‍ സ്കോര്‍ പിറന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!