ഇരട്ട പ്രഹരം; ആദ്യ പകുതിയില്‍ ജെംഷഡ്പൂര്‍ രണ്ട് ഗോളിന് മുന്നില്‍

By Web DeskFirst Published Jan 17, 2018, 8:38 PM IST
Highlights

ജംഷഡ്പൂര്‍: മൂന്നാം എവേ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയില്‍ ഇരട്ട പ്രഹരം നല്‍കി ജെംഷഡ്പൂര്‍ എഫ്സി. കിക്കോഫ് കഴിഞ്ഞ് 23-ാം സെക്കന്‍റില്‍ ജെംഷഡ്പൂരിനായി ജെറി മാമിംഗ്താങ്ക ഐഎസ്എല്ലിലെ വേഗമേറിയ ഗോള്‍ നേടി. 32-ാം മിനുറ്റില്‍ ജൈറുവിന്‍റെ പാസില്‍ നിന്ന് സീനിയര്‍ താരം അഷീം ബിശ്വാസ് ജെംഷഡ്പൂരിനായി രണ്ടാം ഗോള്‍ സ്വന്തമാക്കി. ഇതോടെ ആദ്യ പകുതിയില്‍ വ്യക്തമായ ലീഡ് നേടാന്‍ കോപ്പലാശാന്‍റെ ജെംഷഡ്പൂരിനായി. 

പ്രതിരോധിച്ച് കളിക്കുന്ന ജെംഷഡ്പൂര്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ച് കളിക്കുന്ന കാഴ്ച്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. മെമോയുടെ ഷോട്ട് ജിംങ്കാന്‍റെ കാലില്‍ തട്ടി വഴിമാറിയെത്തിയത് ജെറി ഗോളാക്കിയപ്പോള്‍ അത് ഐഎസ്എല്‍ ചരിത്രമാവുകയായിരുന്നു. രണ്ടാം ഗോളും സന്ദേശ് ജിംങ്കാന്‍റെ പ്രതിരോധത്തിലെ പിഴവില്‍ നിന്നാണുണ്ടായത്. 

ഒന്‍പതാം മിനുറ്റില്‍ സി.കെ വിനീതിന്‍റെ ക്രോസ് ജെംഷഡ്പൂര്‍ പ്രതിരോധ താരം ബിക്കേ തട്ടിയകറ്റി. രണ്ട് കോര്‍ണറുകള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 20-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്നുള്ള ഗോളെന്നുറച്ച ഹ്യൂമിന്‍റെ ഹെഡര്‍ ജെംഷഡ്പൂര്‍ ഗോളി രാജു ഗോള്‍ലൈന്‍ സേവിലൂടെ തട്ടിയകറ്റി. മഞ്ഞപ്പടയുടെ ഉഗാണ്ടന്‍ യുവതാരം കിസിറ്റോയ്ക്ക് ഷോള്‍ഡറിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ബാന്‍റേജണിഞ്ഞ് കളിതുടര്‍ന്ന കിസിറ്റോയാക്ക് പകരക്കാരനായി 43-ാം മിനുറ്റില്‍ ലോക്കന്‍ കളത്തിലെത്തി. 

click me!