
കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നിലമെച്ചപ്പെടുത്തി മുന്നേറുമ്പോള്‍ മറ്റൊരു വശത്ത് ശ്രീലങ്കയെ പ്രഹരിക്കുകയാണ് ഇന്ത്യന്‍ വനിതകള്‍. പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി പുരുഷ ടീം ഏഷ്യാ കപ്പില്‍ സജീവ സാന്നിധ്യമാകുകായണ്. ഇന്ത്യന്‍ വനിതകളാകട്ടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തിയിരിക്കുകയാണ്.
വനിതകളുടെ മത്സരത്തില്‍ 15 പന്തില്‍ 36 റണ്‍സുമായി ജമീമ റോഡ്രിഗസ് കത്തിക്കയറി. ശ്രീലങ്കയെ പഞ്ഞിക്കിട്ട 18 കാരിയായ ജമീമയുടെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. ഒരോവറില്‍ മൂന്ന് സിക്സടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും ജമീമ സ്വന്തമാക്കി.
35 പന്തില്‍ 46 റണ്‍സുമായി ടാനിയ ഭാട്ടിയയും മികച്ച രീതിയില്‍ ബാറ്റ് വീശി. 29 പന്തില്‍ 36 റണ്‍സ് പ്രകടനവുമായി അനൂജ പാട്ടീലിന്‍റെ പ്രകടനവും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 168- 8 എന്ന നിലയിലേക്കെത്തി.
ശ്രീലങ്ക മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് പതറി. യെശോദ മെന്‍റിസും അരുന്ധതി റെഡ്ഡിയും പുറത്തായതോടെ ശ്രീലങ്ക ക്ഷീണിച്ചു. എന്നാല്‍ കളിയിലേക്ക് തിരിച്ചുവരാനൊരുങ്ങിയ ശ്രീലങ്കയെ പൂനം യാദവ് വരിഞ്ഞുകെട്ടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!