
മാഞ്ചസ്റ്റര്‍: ഫെര്‍ഗൂസന്‍ യുഗം അവസാനിച്ചതിന് ശേഷം കഷ്ടകാലമാണ് മാഞ്ചസ്റ്റര്‍ യുണെെറ്റഡ് എന്ന ഇതിഹാസ ക്ലബ്ബിന്. പണ്ട് തൊടുന്നത് എല്ലാം പൊന്നായി കൊണ്ടിരുന്ന ടീമിന് ഇപ്പോള്‍ തളര്‍ച്ചയും തകര്‍ച്ചയും മാത്രമാണ് ലഭിക്കുന്നത്. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ ഹോസെ മൗറീഞ്ഞോയെന്ന പേരും പെരുമയുമുള്ള പരിശീലകനെ ഓള്‍ഡ് ട്രാഫോഡില്‍ എത്തിച്ചെങ്കിലും പ്രത്യക്ഷത്തില്‍ വലിയ മാറ്റങ്ങളൊന്നും ചുവന്ന ചെകുത്താന്മാര്‍ക്ക് വന്നിട്ടില്ല.
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് പോരിനിറങ്ങിയ മാഞ്ചസ്റ്റര്‍ കളിയുടെ അവസാനം വരെ വെള്ളം കുടിച്ചു പോയി. താരതമ്യേന കുഞ്ഞന്മാരായ യംഗ് ബോയ്സുമായി ഏറ്റുമുട്ടിയ മുന്‍ ചാമ്പ്യന്മാര്‍ ഗോള്‍രഹിത സമനില വഴങ്ങുമെന്ന ഉറപ്പായ ഘട്ടത്തിലാണ് അവസാനം നിമിഷം ബെല്‍ജിയത്തിന്‍റെ മൗറോ ഫെല്ലാനിയിലൂടെ ടീം ലീഡ് സ്വന്തമാക്കിയത്.
ഇതോടെ പരീശിലകന്‍ മൗറീഞ്ഞോ പൂര്‍ണമായി നിയന്ത്രണം വിട്ടു പോയി. ഗോള്‍ നേടിയതിന്‍റെ ആവേശത്തില്‍ ആദ്യം സമീപത്ത് നിലത്തിരുന്ന വെള്ളക്കുപ്പികള്‍ വയ്ക്കുന്ന സ്റ്റാന്‍ഡ് ചവിട്ടിയിട്ടു. പിന്നീട് തൊട്ടടുത്തിരുന്ന സ്റ്റാന്‍ഡ് എടുത്ത് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.
ഇപ്പോള്‍ ഈ വീരകൃത്യങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. മൗറീഞ്ഞോ ആയതിനാല്‍ ഇതല്ല, ഇതിനപ്പുറം ചെയ്യുമെന്നാണ് പൊതുവേ ആരാധകര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!